കേപ്ടൗൺ: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെ 119 റൺസ് വിജയലക്ഷ്യം. ന്യൂലാൻഡ്സിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 118 റൺസാണ് നേടിയത്. വിൻഡീസിനായി സ്റ്റെഫനീ ടെയ്ലറും ഷിമൈൻ കാംപ്ബെല്ലും തിളങ്ങി. 4 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത ദീപ്തി ശർമ്മയാണ് വിൻഡീസിനെ പിടിച്ചുകെട്ടിയത്.

40 പന്തുകളിൽ നിന്ന് 42 റൺസെടുത്ത സ്റ്റെഫാനി ടെയ്ലറാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. 30 റൺസെടുത്ത ഷെമാനി ക്യാംബെല്ലെയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ നേടിയ 73 റൺസിന്റെ കൂട്ടുകെട്ടാണ് വിൻഡീസിന് മികച്ച ടോട്ടൽ സമ്മാനിച്ചത്.

അപകടകരമാകുമായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് ദീപ്തി ശർമ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ക്യാംബെല്ലിനെ ആദ്യം പുറത്താക്കിയ ദീപ്തി പിന്നാലെ സ്റ്റെഫാനിയെയും പറഞ്ഞയച്ചു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഷബിക ഗജ്നാബിയും ചെഡിയാൻ നേഷനും ചേർന്നാണ് ടീം സ്‌കോർ 100 കടത്തിയത്. എന്നാൽ 15 റൺസെടുത്ത ഷബികയെ ക്ലീൻ ബൗൾഡാക്കി രേണുക സിങ് ഈ കൂട്ടുകെട്ട് തകർത്തു.

മത്സരം തുടങ്ങി രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹെയ്ലി മാത്യൂസിനെ വിക്കറ്റിന് പിന്നിൽ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ചു പൂജ വസ്ത്രക്കർ. ആറ് പന്തിൽ രണ്ട് റൺസ് മാത്രമാണ് ഹെയ്ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ സ്റ്റെഫനീ ടെയ്ലറും ഷിമൈൻ കാംപ്ബെല്ലും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സ്‌കോറിങ് വേഗത്തിന് തടയിടാൻ ഇന്ത്യൻ ബൗളർമാർക്കായി. 10 ഓവറിൽ 53-1 എന്ന നിലയിലായിരുന്നു വിൻഡീസ് പിന്നാലെ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും വിക്കറ്റുകൾ ചോർന്നു. 36 പന്തിൽ 30 റൺസെടുത്ത ഷിമൈൻ കാംപ്ബെല്ലിനെ ദീപ്തി ശർമ്മ എറിഞ്ഞ 14-ാം ഓവറിലെ മൂന്നാം പന്തിൽ സ്മൃതി മന്ദാന തകർപ്പൻ ക്യാച്ചിൽ പുറത്താക്കി. ഇതോ ഓവറിലെ അവസാന പന്തിൽ മറ്റൊരു വിക്കറ്റ് കൂടി ദീപ്തി നേടി. 40 പന്തിൽ 42 നേടിയ സ്റ്റെഫനീ ടെയ്ലറെ ദീപ്തി എൽബിയിലൂടെ മടക്കുകയായിരുന്നു.

നാല് പന്തിൽ 2 റൺസ് മാത്രം നേടിയ ഷിനേൽ ഹെന്റിയെ മന്ദാന-റിച്ച സഖ്യം റണ്ണൗട്ടാക്കി. 13 പന്തിൽ 15 റൺസ് നേടിയ ഷബീക ഗജ്നാബിയെ 19-ാം ഓവറിലെ അവസാന പന്തിൽ രേണുക സിങ് ബൗൾഡാക്കി. അവസാന ഓവറിലും ദീപ്തി ശർമ്മ മിന്നിച്ചതോടെ വിൻഡീസിന്റെ വെടിക്കെട്ട് മോഹങ്ങളെല്ലാം അവസാനിച്ചു. രണ്ടാം പന്തിൽ ക്രീസ് വിട്ടിറങ്ങി സിക്സിന് ശ്രമിച്ചെങ്കിലും ആഫി ഫ്‌ളെച്ചർ(0) ബൗൾഡായി. 20 ഓവർ പൂർത്തിയാകുമ്പോൾ 18 പന്തിൽ 21* റൺസുമായി ഷിഡീൻ നേഷനും 2 പന്തിൽ 2* റൺസുമായി റഷാഡ വില്യംസും പുറത്താവാതെ നിന്നു.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് വനിതകൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ദാന പരിക്ക് മാറിയെത്തി. ദേവിക വൈദ്യയും ഇലവനിലേക്ക് മടങ്ങിയെത്തി. മന്ദാന-ഷെഫാലി സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ വിൻഡീസിന് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ പറ്റൂ.