മൗണ്ട് മോംഗനൂയി: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 65 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 18.5 ഓവറിൽ 126ന് എല്ലാവരും പുറത്തായി. 52 പന്തിൽ 61 റൺസ് നേടിയ കെയ്ൻ വില്യംസണാണ് ടോപ് സ്‌കോറർ. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. പരമ്പരയിലെ അവസാന ട്വന്റി 20 മത്സരം ചൊവ്വാഴ്‌ച്ച നേപ്പിയറിൽ നടക്കും.

മൗണ്ട് മോംഗനൂയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാർ യാദവിന്റെ (51 പന്തിൽ പുറത്താവാതെ 111) സെഞ്ചുറി കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസാണ് നേടിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടി.

192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0) നഷ്ടമായി. ഭുവനേശ്വറിന്റെ പന്തിൽ അർഷ്ദീപിന് ക്യാച്ച്. സഹഓപ്പണർ ഡെവോൺ കോൺവെ (25) വില്യംസണിനൊപ്പം 55 ചേർത്ത ശേഷമാണ് മടങ്ങിയത്. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയവരിൽ ആർക്കും പൊരുതി നിൽക്കാൻ സാധിച്ചില്ല.

ഗ്ലെൻ ഫിലിപ് (12), ഡാരിൽ മിച്ചൽ (10), ജയിംസ് നീഷം (3), മിച്ചൽ സാന്റ്നർ (2), ഇഷ് സോധി (1), ടിം സൗത്തി (0), ആഡം മിൽനെ (6) എന്നിവാണ് പുറത്തായ മറ്റുതാരങ്ങൾ. ലോക്കി ഫെർഗൂസൺ (1) പുറത്താവാതെ നിന്നു.

മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തിൽ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെർഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതിൽ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുൾ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാർ ക്രീസിലേക്ക്.

ഇതിനിടെ ഇഷാൻ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. ഇഷ് സോധിയുടെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തിൽ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാൽ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

ഹാർദിക് പാണ്ഡ്യ (13) പിന്തുണ നൽകി. അവസാന ഓവറിൽ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിങ്ടൺ സുന്ദർ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക് പൂർത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വർ കുമാർ (1) പുറത്താവാതെ നിന്നു.