ഹരാരെ: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ സിംബാബ്വെക്ക് 29 റൺസ് വിജയലക്ഷ്യം. ഹരാരെ സ്പോർട്സ് ക്ലബിൽ ശുഭ്മാൻ ഗില്ലിന്റെ (130) കന്നി ഏകദിന സെഞ്ചുറിയാണ് സന്ദർശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശിഖർ ധവാൻ (40), ഇഷാൻ കിഷൻ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബ്രാഡ് ഇവാൻസ് സിംബാബ്വെയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തി.

ഗില്ലിന്റെ സെഞ്ചുറി തന്നെയായിരുന്നു മത്സരത്തിലെ പ്രത്യേകത. 15 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ധവാൻ- കെ എൽ രാഹുൽ (30) സഖ്യം 63 റൺസ് കൂട്ടിചേർത്താണ് പിരിഞ്ഞത്. രാഹുലിനെ ബ്രാഡ് ബൗൾഡാക്കി. അധികം വൈകാതെ ധവാനും പവലിയനിൽ തിരിച്ചെത്തി. അഞ്ച് ബൗണ്ടറികളാണ് ധവാന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ബ്രാഡ് തന്നെയാണ് ധവാനേയും മടക്കിയത്.

പിന്നാലെ കിഷൻ- ഗിൽ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ ആശ്വാസം നൽകി. ഇരുവരും 140 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ ഇഷാൻ റണ്ണൗട്ടായത് തിരിച്ചടിയായി. 61 പന്തിൽ ആറ് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്സ്. പിന്നീടെത്തിയവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറുകളിൽ കൂടുതൽ റൺസെടുക്കാൻ ഇന്ത്യക്കായില്ല. അപകടകാരിയായ ഹൂഡയെ (1) ബ്രാഡ് ബൗൾഡാക്കി.

പിന്നാലെ ക്രീസിലെത്തിയ സഞ്ജു പതിയെയാണ് തുടങ്ങിയത്. എന്നാൽ ജോംഗ്വെക്കെതിരെ തുടർച്ചയായി രണ്ട് സിക്സ് നേടി താരം ആത്മവിശ്വാസം വീണ്ടെടുത്തു. എന്നാൽ മൂന്നാമതും കൂറ്റൻ ഷോട്ടിന് ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു. 13 പന്തിൽ 15 റൺസുമായി താരം പുറത്ത്. പിന്നാലെ ക്രീസിലെത്തിയ അക്സർ പട്ടേൽ (1), ഷാർദുൽ ഠാക്കൂർ (9) നിരാശപ്പെടുത്തി. ദീപക് ചാഹർ (1), കുൽദീപ് യാദവ് (2) പുറത്താവാതെ നിന്നു. ബ്രാഡിന്റെ പന്തിലാണ് ഗില്ലും മടങ്ങുന്നത്.

ടോസ് നേടിയ കെ എൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുത്തു. പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് പകരം ദീപക് ചാഹറും ആവേശ് ഖാനും പ്ലേയിങ് ഇലവനിലെത്തി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. തൂത്തൂവരാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.