ന്യൂഡൽഹി: അടുത്ത രണ്ട് വർഷങ്ങൾക്കിടെ നടക്കുന്ന ഏകദിന - ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുകളുടെ മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബംഗ്ലാദേശ് പര്യടനത്തിൽ അടക്കം 'പരീക്ഷണങ്ങൾ' നടത്തിയത്. എന്നാൽ നിരന്തരം പരിക്ക് അലട്ടുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനെ ബിസിസിഐ തേടുന്നുവെന്ന റിപ്പോർട്ടുകളാണ് ഒടുവിൽ എത്തുന്നത്.

വിരാട് കോഹ്ലിക്കു ശേഷം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്ക് അധികകാലം ഇന്ത്യൻ സംഘത്തെ നയിക്കാനാകില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20 ക്രിക്കറ്റിലും ഇന്ത്യയെ നയിക്കാൻ സൂപ്പർ താരം ഹർദിക് പാണ്ഡ്യ എത്തുമെന്നാണ് ബി.സി.സിഐ വൃത്തങ്ങൾ വാർത്താ ഏജൻസികളോട് വെളിപ്പെടുത്തിയത്.

2021 ട്വന്റി 20 ലോകകപ്പ് പരാജയത്തിനു പിന്നാലെയാണ് രോഹിത് ശർമ വിരാട് കോഹ്ലിയിൽനിന്ന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. 2021 ഡിസംബറിൽ ഏകദിനത്തിലും പിന്നാലെ ടെസ്റ്റിലും രോഹിതിനെ ബി.സി.സിഐ നായകനായി നിയമിച്ചു. എന്നാൽ, പുതിയ നായകനു കീഴിലും ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനായില്ല. ആസ്ട്രേലിയയിൽ കഴിഞ്ഞ മാസം നടന്ന ടൂർണമെന്റിൽ ഇന്ത്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പത്തു വിക്കറ്റിനു തോൽക്കുകയായിരുന്നു.

ഇതിനു പുറമെ പ്രായവും പരിക്കും ക്രിക്കറ്റ് ബോർഡിന്റെ ആശങ്കയിലുണ്ട്. ഇപ്പോൾ തന്നെ 35 വയസുള്ള രോഹിതിനെ അധികകാലം ആശ്രയിക്കാനാകില്ല. അതിനാൽ, യുവതലമുറയിൽനിന്ന് നല്ലൊരു നായകനെ കണ്ടെത്തണമെന്ന ചിന്ത ബോർഡിന് ആദ്യമേയുണ്ട്. ട്വന്റി 20, ഏകദിന ലോകകപ്പുകൾ തൊട്ടടുത്ത് എത്തിനിൽക്കുന്നതിനാൽ അധികം ഉടച്ചുവാർക്കൽ വേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു രോഹിതിനെ തന്നെ നായകസ്ഥാനത്ത് നിലനിർത്തിയത്.

എന്നാൽ, നിരന്തരം പരിക്കിന്റെ പിടിയിലുള്ള രോഹിതിനു പകരക്കാരനായി ഹർദികിനെ ഇപ്പോൾ തന്നെ അവതരിപ്പിക്കാനാണ് ബി.സി.സിഐ ലക്ഷ്യമിടുന്നതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. താരവുമായി ബോർഡ് ക്യാപ്റ്റൻസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതികരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് താരമെന്നാണ് ബി.സി.സിഐ വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തത്.

2022ൽ ആദ്യ ഐ.പി.എൽ സീസൺ കളിച്ച ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഹർദിക് പാണ്ഡ്യ. ടൂർണമെന്റിലൂടെ ഹർദിക് തന്റെ ലീഡർഷിപ്പ് യോഗ്യത തെളിയിച്ചതാണ്. ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ മനസിലുണ്ട്. ട്വന്റി 20 യിലും ഏകദിനത്തിലും പാണ്ഡ്യയെ നായകനാക്കാനാണ് നീക്കം. ടെസ്റ്റിൽ മറ്റൊരു നായകനെയും തിരഞ്ഞെടുക്കേണ്ടിവരും.

പുതിയ നീക്കത്തിൽ ബി.സി.സിഐ ഔദ്യോഗികമായി തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. നേരത്തെ, ജസ്പ്രീത് ബുംറ, കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരെ ഭാവി നായകന്മാരായി വളർത്തിക്കൊണ്ടുവരാനാണ് ബി.സി.സിഐ ലക്ഷ്യമിട്ടിരുന്നത്. ടെസ്റ്റിൽ ബുംറയെയും രാഹുലിനെ ഏകദിനത്തിലും പന്തിനെ ടി20യിലും ക്യാപ്റ്റൻ റോളിൽ പരീക്ഷിക്കാനായിരുന്നു നീക്കമെന്നും സെലക്ഷൻ കമ്മിറ്റി മുൻ ചെയർമാൻ ചേതൻ ശർമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.