അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് വിജയത്തുടക്കം. നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ഹാർദ്ദിക് പാണ്ഡ്യയും സംഘവും ജയത്തോടെ തുടക്കമിട്ടത്.

സിഎസ്‌കെ മുന്നോട്ടുവെച്ച 178 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് നേടുകയായിരുന്നു. 36 പന്തിൽ 63 റൺസെടുത്ത ശുഭ്മാൻ ഗിൽ ടോപ് സ്‌കോററായപ്പോൾ റാഷിദ് ഖാനും രാഹുൽ തെവാട്ടിയയും ഫിനിഷിങ് റോൾ ഭംഗിയാക്കി.

മറുപടി ബാറ്റിംഗിൽ പവർപ്ലേയ്ക്കിടെ ഒരു വിക്കറ്റ് വീണെങ്കിലും ഗുജറാത്ത് ടൈറ്റൻസ് ആറ് ഓവർ പൂർത്തിയാകുമ്പോൾ 65ലെത്തിയിരുന്നു. 16 പന്തിൽ രണ്ട് വീതം ഫോറും സിക്സുമായി 25 നേടിയ സാഹയെ രാജ്വർധൻ ഹങർഗേക്കർ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇംപാക്ട് പ്ലെയറായി സായ് സുന്ദരേശനെ പാണ്ഡ്യ പറഞ്ഞയച്ചു.

ഫീൽഡിംഗിനിടെ പരിക്കേറ്റ കെയ്ൻ വില്യംസണിന് പകരമാണ് സായ് ക്രീസിലെത്തിയത്. ഹാർദിക് പാണ്ഡ്യ 11 പന്തില് എട്ടും വിജയ് ശങ്കർ21 പന്തിൽ 27നും പുറത്തായപ്പോൾ അരർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെ(36 പന്തിൽ 63) ഇന്നിങ്‌സ് നിർണായകമായി. അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും(15*), റാഷിദ് ഖാനും(10*) ഗുജറാത്തിന്റെ ജയമുറപ്പിച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റിന് 178 റൺസെടുത്തു. 50 പന്തിൽ നാല് ഫോറും 9 സിക്സറും സഹിതം 92 റണ്ണെടുത്ത ഓപ്പണർ റുതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ടാണ് ചെന്നൈക്ക് സുരക്ഷിത സ്‌കോർ സമ്മാനിച്ചത്. ഓപ്പണറായെത്തി 18-ാം ഓവറിലെ ആദ്യ പന്തിലാണ് റുതു സെഞ്ചുറിക്കരികെ മടങ്ങിയത്. അൽസാരി ജോസഫിന്റെ പന്തിൽ ശുഭ്മാൻ ഗില്ലിനായിരുന്നു ക്യാച്ച്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും അൽസാരി ജോസഫും രണ്ട് വീതവും ജോഷ്വാ ലിറ്റിൽ ഒന്നും വിക്കറ്റ് വീഴ്‌ത്തി.

ദേവോൺ കോൺവേ(6 പന്തിൽ 1), മൊയീൻ അലി(17 പന്തിൽ 23), ബെൻ സ്റ്റോക്സ്(6 പന്തിൽ 7), അമ്പാട്ടി റായുഡു(12 പന്തിൽ 12), ശിവം ദുബെ(18 പന്തിൽ 19), രവീന്ദ്ര ജഡേജ(2 പന്തിൽ 1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകൾ. അവസാന ഓവറിൽ ജോഷ്വാ ലിറ്റിലിനെതിരെ സിക്സും ഫോറും നേടിയ എം എസ് ധോണി 7 പന്തിൽ 14* ഉം മിച്ചൽ സാന്റ്നർ 3 പന്തിൽ ഒന്നും റൺസുമായി പുറത്താവാതെ നിന്നു. തന്റെ പ്രതാപകാലം അവസാനിച്ചിട്ടില്ല എന്ന് ആരാധകരെ ഓർമ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ കൂറ്റൻ സിക്സ്.