ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടങ്ങൾ ഞായറാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറി. ജഡേജയുടെ പകരക്കാരനായി അക്‌സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള ജഡേജയുടെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല.

ഏഷ്യാ കപ്പിന് പുറമെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലും ജഡേജക്ക് കളിക്കാനാവുമോ എന്ന് ഉറപ്പില്ല.ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കേണ്ടതിനാൽ ജഡേജയുടെ പരിക്ക് ഇന്ത്യക്ക് ഇരട്ട പ്രഹരമാണ്.

 

നേരത്തെ ഹർഷൽ പട്ടേലും ജസ്പ്രീത് ബുമ്രയും പരിക്കുമൂലം ഏഷ്യാ കപ്പിനുള്ള ടീമിലുൾപ്പെട്ടിരുന്നില്ല.ലോകകപ്പ് ടീമിൽ ഇരുവരുമുണ്ടാകുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് ജഡേജക്കും പരിക്കേൽക്കുന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ 35 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായ രവീന്ദ്ര ജഡേജ ഇന്ത്യൻ വിജയത്തിൽ ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം നിർണായക സംഭാവന നൽകിയിരുന്നു.

പാണ്ഡ്യ-ജഡേജ കൂട്ടകെട്ടാണ് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചത്.ഹോങ്കോങിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഡയറക്ട് ത്രോയിലൂടെ ഹോങ്കോങ് താരത്തെ റണ്ണൗട്ടാക്കിയും ജഡേജ തിളങ്ങിയിരുന്നു. ഇന്ത്യയുടെ സ്പിൻ ഓൾ റൗണ്ടറായി പരിഗണിക്കപ്പെടുന്ന ജഡേജയുടെ അഭാവം ടീമിന്റെ സന്തുലനത്തെ പ്രതീകൂലമായി ബാധിക്കാനിടയുണ്ട്.