ബെംഗളൂരു: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ തുറുപ്പുചീട്ടായ പേസർ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. താരത്തിന് വീണ്ടും പരുക്കേറ്റതായാണ് റിപ്പോർട്ട്. ബി.സി.സിഐ. വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ താരം. നാല് ആഴ്ചയോളം ബുംറയ്ക്ക് പൂർണ്ണമായി വിശ്രമം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരില്ലെങ്കിലും നാല് മുതൽ ആറ് ആഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നും അതിനാൽ ലോകകപ്പ് നഷ്ടമായേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ നേതൃത്വം അറിയിക്കും. നേരത്തെ പരുക്കിനെ തുടർന്ന് ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. പുറംവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

ബുംറയുടെ പുറംവേദന രൂക്ഷമായെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പരിക്കിനെ തുടർന്ന് താരത്തിന് ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കും.

ബിസിസിഐ മെഡിക്കൽ ഉദ്യോഗസ്ഥർ ബുമ്രയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. താരത്തിനു ലോകകപ്പ് കളിക്കാനാകില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഏഷ്യാകപ്പ് മത്സരങ്ങൾ നഷ്ടമായ ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾ താരം കളിച്ചിരുന്നു. ആറു മാസത്തോളം ബുമ്രയ്ക്കു പുറത്തിരിക്കേണ്ടിവരുമെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി.

പരിക്കിൽ നിന്ന് മോചിതനായ ബുംറ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി 20 മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ ഫോം കണ്ടെത്താനായില്ല. മൂന്നാം മത്സരത്തിൽ 50 റൺസാണ് താരം വഴങ്ങിയത്.

ബുംറ ടീമിൽ നിന്ന് പുറത്തായാൽ റിസർവ് താരങ്ങളായ ദീപക് ചാഹറിനോ മുഹമ്മദ് ഷമിക്കോ ടീമിലിടം ലഭിക്കും. ട്വന്റി 20 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ സീനിയർ താരമാണ് ബുംറ. പരിക്കിന്റെ പിടിയിലായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നേരത്തേ ടീമിൽ നിന്ന് പുറത്തായിരുന്നു.