- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചാം വയസ് വരെ ഹോക്കി താരം; ക്രിക്കറ്റിലേക്ക് വഴിമാറിയത് ഓൾറൗണ്ട് മികവുമായി; ബിസിസിഐയുടെ മികച്ച ആഭ്യന്തര ജൂനിയർ വനിതാ ക്രിക്കറ്ററായി സീനിയർ ടീമിലെത്തി; ലോകകപ്പിൽ പാക്കിസ്ഥാനെ തല്ലിതകർത്തു; ജെമിമാ റോഡ്രിഗസ് വിജയഗാഥ തുടരുമ്പോൾ
ന്യൂഡൽഹി: ഹോക്കിയിലും അത്‌ലറ്റിക്‌സിലുമായി മികവ് തെളിയിച്ച ശേഷം ക്രിക്കറ്റിൽ ചുവടുറപ്പിച്ച് ഒടുവിൽ ട്വന്റി 20 വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തകർപ്പൻ ഇന്നിങ്‌സിലൂടെ ഇന്ത്യയുടെ പ്രിയതാരമായി മാറുകയാണ് ജെമിമ റോഡ്രിഗസ്. ലോകകപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് ബാറ്റർ ജെമിമ റോഡ്രിഗസിന്റെ ഫിനിഷിങ് മികവ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.
ജെമിമ റോഡ്രിഗസിന്റെ അർധസെഞ്ചുറിയും റിച്ച ഘോഷിന്റെ ഉജ്ജ്വലമായ പ്രകടനവുമാണ് ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ഒരു ഓവർ ശേഷിക്കെ വിജയം ഉറപ്പാക്കാൻ ടീം ഇന്ത്യയെ സഹായിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 150 റൺസിന്റെ ലക്ഷ്യം അനായാസം മറികടക്കാൻ സഹായിച്ചത് ജമിമാ റോഡ്രിഗസിന്റെ മികച്ച ബാറ്റിങ്ങാണ്. 38 പന്തിൽ ജമിമാ പുറത്താകാതെ നേടിയ അർദ്ധ സെഞ്ചുറിയായിരുന്നു മത്സരത്തിന്റെ ഗതി നിർണയിച്ചത്.
ഇന്ത്യൻ ടീമിൽ തന്റെ റോൾ എന്താണ് എന്ന് തിരിച്ചറിയാൻ മന്ദാന തന്നെ സഹായിച്ചിരുന്നതായി അടുത്തിടെ ജെമിമ വെളിപ്പെടുത്തിയിരുന്നു. 2019ലെ വുമൺസ് ട്വന്റി20 ചലഞ്ചിന്റെ സമയത്ത് ഹർമൻപ്രീത് കൗറോ സ്മൃതി മന്ദാനയോ ആവാൻ ശ്രമിക്കാതെ ജെമിമ ആവാനാണ് മന്ദാന എന്നോട് പറഞ്ഞത്. എന്റെ റോൾ എന്താണ് എന്ന് വ്യക്തമായതോടെ അതെന്നെ സഹായിക്കുന്നു, ജെമിമ പറഞ്ഞു.
പതിനഞ്ചാം വയസ് വരെ ഹോക്കി കളിച്ച ജെമിമ റോഡ്രിഗസ് പിന്നീടാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. അവർ മഹാരാഷ്ട്രയുടെ അണ്ടർ-17 ഹോക്കി താരമായിരുന്നു. എന്നാൽ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജെമിമാ വളരെ വേഗം മികവ് തെളിയിച്ചു. മുംബൈ വനിതാ ക്രിക്കറ്റിലെ അനിഷേധ്യയായ ഓൾറൗണ്ടറായി അവർ വളർന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലേക്കുള്ള വരവും വളരെ വേഗത്തിലായിരുന്നു. 2018 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് മികച്ച ആഭ്യന്തര ജൂനിയർ വനിതാ ക്രിക്കറ്റർക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് അവർ സീനിയർ ടീമിലേക്ക് വരുന്നത്.
ജെമിമ റോഡ്രിഗസ് മുംബൈയിലെ ഭാണ്ഡൂപ്പിലാണ് ജനിച്ചതും വളർന്നതും. സ്‌കൂളിൽ ചെറിയ പ്രായത്തിലെ കായികമത്സരങ്ങളിൽ മികവ് കാട്ടിയ ജെമിമ ക്രിക്കറ്റിലും ഹോക്കിയിലും അത്‌ലറ്റിക്‌സിലുമെല്ലാം സജീവമായിരുന്നു. സ്‌കൂളിലെ കായികപരിശീലകനായിരുന്നു ജെമിമയുടെ പിതാവ് ഇവാൻ റോഡ്രിഗസ്. കായികരംഗത്ത് മികച്ച സൗകര്യത്തിനായ ബാന്ദ്ര വെസ്റ്റിലെ സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്‌കൂളിലാണ് ജമെമിയെയും രണ്ടു സഹോദരന്മാരെയും ചേർത്തത്. ഹോക്കിയിലും ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയാണ് ജെമിമ എന്ന കായികതാരം വളർന്നുവന്നത്.
വൈകാതെ മഹാരാഷ്ട്ര അണ്ടർ 17, അണ്ടർ 19 ഹോക്കി ടീമുകളിലേക്ക് ജെമിമ റോഡ്രിഗസ് തിരഞ്ഞെടുക്കപ്പെട്ടു. ഹോക്കിക്കൊപ്പം ക്രിക്കറ്റിലും ജെമിമ ശ്രദ്ധിയൂന്നി. ഇതിനിടെ മഹാരാഷ്ട്രയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ജെമിമ അരങ്ങേറ്റം കുറിച്ചു.
കായികതാരമെന്ന നിലയിൽ തന്റെ വളർച്ചയിൽ കടപ്പെട്ടിരിക്കുന്നത് പിതാവിനോടാണെന്ന് ജെമിമ എപ്പോഴും പറയാറുണ്ട്. ഇന്ത്യയുടെ വനിതാ ടീമിൽ ഇടം നേടിയ ജെമിമ ഇതിനോടകം ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞു. സ്മൃതി മന്ദാനയ്ക്ക് ശേഷം 50 ഓവർ ക്രിക്കറ്റ് മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വനിതയാണ് ഇവർ. 2017 നവംബറിൽ സൗരാഷ്ട്ര ടീമിനെതിരെ ഔറംഗബാദിൽ വെറും 163 പന്തിൽ 202* റൺസാണ് അവർ നേടിയത്. ഈ ഇന്നിങ്‌സിൽ 21 ബൗണ്ടറികളും ഉൾപ്പെടുന്നു. അതിനുമുമ്പ്, അണ്ടർ 19 ടൂർണമെന്റിൽ ഗുജറാത്തിനെതിരെ മുംബൈയ്ക്കുവേണ്ടി 142 പന്തിൽ 178 റൺസും അവർ നേടിയിരുന്നു.
2018 ഫെബ്രുവരി 13-ന് ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യൻ വനിതകൾക്കായി അവർ വനിതാ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 2018 മാർച്ച് 12-ന് ഓസ്ട്രേലിയ വനിതകൾക്കെതിരെയാണ് ജെമിമയുടെ ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം.
2021 മെയ് മാസത്തിൽ, ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. അതിനിടെ ബാറ്റിങ്ങിൽ ശ്രദ്ധേയമായ പ്രകടനം അവർ തുടർന്നു. ഇംഗ്ലണ്ടിലെ പ്രാദേശിക ടി20 ടൂർണമെന്റിൽ മിന്നുന്ന പ്രകടനം നടത്തിയ ജെമിമ റോഡ്രിഗസ് അവിടെ ഏറ്റവുമധികം റൺസ് നേടുന്ന താരമായി മാറി. 2021ൽ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും ജെമിമ കളിച്ചു.