തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 126 റൺസ് വിജയലക്ഷ്യം. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന്റെ മൂന്നാംദിനം ഛത്തീസ്‌ഗഢിനെ 287 റൺസിന് ചുരുട്ടിക്കെട്ടി. ആറ് വിക്കറ്റെടുത്ത ജലജ് സക്സേനയാണ് സന്ദർശകരെ രണ്ടാം ഇന്നിങ്‌സിലും വീഴ്‌ത്തിയത്. ഒന്നാം ഇന്നിങ്‌സിൽ സക്‌സേന അഞ്ച് വിക്കറ്റ് നേടിയിരുന്നു. 152 റൺസ് നേടിയ ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയയാണ് സന്ദർശകർക്ക് ലീഡ് സമ്മാനിച്ചത്.

ഒന്നാം ഇന്നിംഗിസിൽ 162 റൺസിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തീസ്‌ഗഢിന്റെ 149നെതിരെ കേരളം 311ന് പുറത്താവുകയായിരുന്നു. രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്‌ഗഢ് ബാറ്റിങ് ആരംഭിച്ചത്. റിഷഭ് തിവാരി (0), സാനിദ്ധ്യ ഹർകത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോർബോർഡിൽ 55 റൺസുള്ളപ്പോൾ അമൻദീപ് ഖാരെയും (30) പവലിയനിൽ തിരിച്ചെത്തി.

ഭാട്ടിയ ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും അപ്പുറത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. ശശാങ്ക് സിംഗിനും (16), അജയ് മണ്ഡലിനും (22) തിളങ്ങാനായില്ല. ഇതിനിടെ ഭാട്ടിയ സെഞ്ചുറി പൂർത്തിയാക്കി. 228 പന്തുകൾ നേരിട്ട ഹർപ്രീത് മൂന്ന് സിക്സും 12 ഫോറും നേടിയിട്ടുണ്ട്. സക്സേനയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു ഹർപ്രീത്. മായങ്ക് യാദവ് (5), എം എസ് ഹുസൈൻ (20), സുമിത് റൂയികർ (13), സൗരഭ് മജൂംദാർ (1) എന്നിവരാണ് ക്രീസിൽ. എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സക്സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രൻ രണ്ടും എൻ പി ബേസിൽ ഒരു വിക്കറ്റും വീഴ്‌ത്തി.

ഒന്നാം ഇന്നിങ്സിൽ 162 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ സാധിച്ചതോടെ മത്സരം സമനിലയായാൽ പോലും കേരളത്തിന് പോയിന്റ് ലഭിക്കും. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിൽ ഉണ്ടായിരുന്ന സച്ചിൻ ബേബിയും രോഹൻ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്‌കോർ ബോർഡിലേക്ക് റൺസെത്തി.

ആദ്യം രോഹനും പിന്നാലെ സച്ചിനും അർധ സെഞ്ചുറി നേടി. രോഹൻ പ്രേം 157 പന്തിൽ 77 ഉം സച്ചിൻ ബേബി 171 പന്തിൽ 77 ഉം റൺസെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റൺസെടുത്ത നായകൻ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയിൽ പിടിച്ച് നിൽക്കാനായത്. ഛത്തീസ്‌ഗഡിന് വേണ്ടി സുമിത് രുയ്കർ മൂന്ന് വിക്കറ്റുകൾ നേടി.

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിങ്‌സിൽ ഛത്തീസ്‌ഗഢിനെ തകർത്തത്. വൈശാഖ് ചന്ദ്രൻ, സച്ചിൻ ബേബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 40 റൺസ് നേടിയ ഹർപ്രീത് സിങ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്‌കോറർ. സാനിദ്ധ്യ ഹർകത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡൽ(12), അമൻദീപ് ഖരെ(0), ശശാങ്ക് സിങ്(2), സുമിത് റൂയ്കർ(17) എംഎസ്എസ് ഹുസൈൻ(2), രവി കിരൺ(0), സൗരഭ് മജൂംദാർ(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.