ഇൻഡോർ:ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ ഇന്ത്യക്കുണ്ടായത് ദയനീയ പരാജയമായിരുന്നു.മത്സരത്തിന്റെ പരാജയത്തിന്റെ കാരണം വിലയിരുത്തപ്പെടുമ്പോൾ ക്യാച്ചുകൾ ഒരു മത്സരത്തിൽ എത്രമാത്രം നിർണ്ണായകമാകുന്നു എന്ന വസ്തുത കൂടി പരിശോധിക്കേണ്ടി വരും.കാരണം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ കൈകളിൽ നിന്നും ഇന്നലത്തെ മത്സരത്തിൽ ചോർന്നത് നിർണ്ണായകമായ രണ്ട് ക്യാച്ചുകളാണ്.ഈ പിഴവിൽ കൂടിയാണ് ഇന്ത്യ ദയനീയ പരാജയം നേരിടേണ്ടി വന്നതെന്ന് പറഞ്ഞാലും തെറ്റില്ല. മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ റിലീ റൂസ്സോയുടെ ക്യാച്ച് അദ്ദേഹം 24 റൺസിൽ നിൽക്കേയാണ് സിറാജ് കൈവിട്ടത.

എന്നാൽ ് അവിടംകൊണ്ടും അവസാനിച്ചില്ല സിറാജിന്റെ കൈവിട്ട കളി. ഇന്നിങ്സിലെ അവസാന ഓവറുകളിൽ തകർപ്പൻ അടികളിലൂടെ സ്‌കോറുയർത്തിയ ഡേവിഡ് മില്ലറുടെ ക്യാച്ചെടുത്ത ശേഷം കൊച്ചു കുട്ടികൾ പോലും വരുത്താത്ത പിഴവിലൂടെ വിക്കറ്റ് അവസരം നഷ്ടപ്പെടുത്തിയതും സിറാജായിരുന്നു.ഇത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെയും ബൗളർ ദീപക് ചാഹറിനേയും ചൊടിപ്പിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 20-ാം ഓവറിലെ അഞ്ചാം പന്തിൽ ദീപക് ചാഹറിന്റെ ഷോർട് പിച്ച് പന്തിൽ സിക്സറിന് ശ്രമിക്കുകയായിരുന്നു ഡേവിഡ് മില്ലർ. ഡീപ് സ്‌ക്വയർ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജ് പന്ത് കൈക്കലാക്കിയെങ്കിലും അനായാസ ക്യാച്ചിനൊടുവിൽ അശ്രദ്ധ കൊണ്ടുമാത്രം സിറാജിന്റെ കാൽ ബൗണ്ടറിയിൽ തട്ടി. ഇതോടെ ഇത് സിക്‌സായി അംപയർ വിധിക്കുകയും ചെയ്തു. ഇതാണ് രോഹിത് ശർമ്മയേയും ദീപക് ചാഹറിനേയും ചൊടിപ്പിച്ചത്. ഇരുവരും ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ചാഹർ എന്തൊക്കയോ പരുഷമായി പറയുന്നത് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു. ക്യാച്ചുകൾ പാഴാക്കിയതിന് പുറമെ നാല് ഓവർ പന്തെറിഞ്ഞ സിറാജിന് ബൗളിംഗിൽ തിളങ്ങാനുമായില്ല. നാലോവറിൽ 44 റൺസ് വിട്ടുകൊടുത്തപ്പോൾ സിറാജിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.


ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യ 49 റൺസിന്റെ തോൽവിയാണ് വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ റിലീ റൂസ്സോ(48 പന്തിൽ 100), ക്വിന്റൺ ഡികോക്ക്(43 പന്തിൽ 68), ഡേവിഡ് മില്ലർ(5 പന്തിൽ 19*) എന്നിവരുടെ ബാറ്റിങ് മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 227 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 18.3 ഓവറിൽ 178 റൺസിൽ അവസാനിച്ചു. രോഹിത് ശർമ്മ പൂജ്യത്തിനും ശ്രേയസ് അയ്യർ ഒന്നിനും റിഷഭ് പന്ത് 27നും സൂര്യകുമാർ യാദവ് എട്ടിനും പുറത്തായപ്പോൾ സ്ഥാനക്കയറ്റം കിട്ടി 21 പന്തിൽ 46 റൺസെടുത്ത ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് ഹർഷൽ പട്ടേൽ(12 പന്തിൽ 17), ദീപക് ചാഹർ(17 പന്തിൽ 31), ഉമേഷ് യാദവ്(17 പന്തിൽ 20) എന്നിവരുടെ പോരാട്ടം തോൽവി ഭാരം കുറച്ചു.അവസാന മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.