മൗണ്ട് മോംഗനൂയി: തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് മികവിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ റൺമല ഉയർത്തി ഇന്ത്യ.മൗണ്ട് മോംഗനൂയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയത്.

 51 പന്തിൽ ഏഴു സിക്‌സും 11 ഫോറുകളും ഉൾപ്പെടെ പുറത്താകാതെ 111 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. സൂര്യയുടെ രണ്ടാം ടി20 സെഞ്ചുറിയാണിത്. ഇതോടെ രോഹിത് ശർമയ്ക്കു ശേഷം ഒരു വർഷം രണ്ടു സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സൂര്യകുമാർ.

ടിം സൗത്തി ന്യൂസിലൻഡിന് വേണ്ടി ഹാട്രിക്കോടെ മൂന്ന് വിക്കറ്റ് നേടി. ലോക്കി ഫെർഗൂസണ് രണ്ട് വിക്കറ്റുണ്ട്. മലയാളി താരം സഞ്ജു സംസൺ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

മഴ ഇടയ്ക്ക് തടസപ്പെടുത്തിയ മത്സരത്തിൽ പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണറായെത്തിയ റിഷഭ് പന്തിന്റെ (6) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ലോക്കി ഫെർഗൂസണാണ് വിക്കറ്റ്. പന്ത് തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ചു. 13 പന്തുകളാണ് താരം നേരിട്ടത്. ഇതിൽ ഒരു ബൗണ്ടറി മാത്രമാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന് നേടാനായത്. ലോക്കിയെ പുൾ ചെയ്യാനുള്ള ശ്രമത്തിലാണ് റിഷഭ് മടങ്ങുന്നത്. പിന്നാലെ സൂര്യകുമാർ ക്രീസിലേക്ക്.

ഇതിനിടെ ഇഷാൻ കിഷനും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. 31 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. ഇഷ് സോധിയുടെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കും (13) അധികം ആയുസുണ്ടായിരുന്നില്ല. ലോക്കിയുടെ പന്തിൽ ഹിറ്റ് വിക്കറ്റാവുകയായിരുന്നു താരം. എന്നാൽ ഒരറ്റത്ത് സൂര്യ പിടിച്ചുനിന്നു. ഏഴ് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

ഹാർദിക് പാണ്ഡ്യ (13) പിന്തുണ നൽകി. അവസാന ഓവറിൽ പാണ്ഡ്യ, ദീപക് ഹൂഡ (0), വാഷിങ്ടൺ സുന്ദർ (0) എന്നിവരെ പുറത്താക്കി സൗത്തി ഹാട്രിക് പൂർത്തിയാക്കി. സൂര്യക്കൊപ്പം ഭുവനേശ്വർ കുമാർ (1) പുറത്താവാതെ നിന്നു.