ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍. ട്വന്റി 20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗൗതം ഗംഭീറെത്തിയത്. തല്‍സ്ഥാനത്ത് അധികകാലം തുടരുമെന്ന് തോന്നുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ജൊഗീന്ദര്‍ ശര്‍മ പറയുന്നു.

എല്ലാക്കാര്യങ്ങളിലും കൃത്യമായ നിലപാടുള്ള വ്യക്തിയെന്ന നിലയില്‍, ഇന്ത്യന്‍ ടീമംഗങ്ങളില്‍ ചിലരെങ്കിലുമായി യോജിച്ചുപോകുന്നത് ഗംഭീറിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് ജൊഗീന്ദര്‍ ശര്‍മ അഭിപ്രായപ്പെട്ടു. എന്നാല്‍, വിരാട് കോലിയേയല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

"ടീമിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വ്യക്തി തന്നെയാണ് ഗൗതം ഗംഭീര്‍. പക്ഷേ, ടീമിനൊപ്പം അധികകാലം തുടരാന്‍ ഗംഭീറിനു കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല' ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍ ജൊഗീന്ദര്‍ ശര്‍മ പറഞ്ഞു.

'സ്വന്തമായി തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ളയാളാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ടീമിലെ ഏതെങ്കിലുമൊക്കെ താരങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഞാന്‍ വിരാട് കോലിയേക്കുറിച്ചല്ല പറയുന്നത്. ഗംഭീറിന്റെ തീരുമാനങ്ങളും നിലപാടുകളും മറ്റുള്ളവര്‍ക്ക് അനിഷ്ടമുണ്ടാക്കുന്നത് മുന്‍പും നാം കണ്ടിട്ടുണ്ട്' ജൊഗീന്ദര്‍ വിശദീകരിച്ചു.

"പറയാനുള്ളത് മുഖത്തുനോക്കി നേരിട്ടു പറയുന്നതാണ് ഗംഭീറിനു ശീലം. അദ്ദേഹം അനാവശ്യമായി ആരെയും പുകഴ്ത്താറില്ല. പുകഴ്ത്തല്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നയാളുമല്ല. നമ്മളാണ് അദ്ദേഹത്തിന് ഓരോ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത്. ഗംഭീര്‍ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. അത് സത്യസന്ധമായിത്തന്നെ ചെയ്യുന്നു' ജൊഗീന്ദര്‍ ശര്‍മ പറഞ്ഞു. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍, പാക്കിസ്ഥാനെതിരായ കലാശപ്പോരിലെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ് ശ്രദ്ധ നേടിയ വ്യക്തിയാണ് ജൊഗീന്ദര്‍. സജീവ ക്രിക്കറ്റില്‍നിന്നും വിരമിച്ച ജൊഗീന്ദര്‍ നിലവില്‍ ഹരിയാന പൊലീസില്‍ എസിപിയാണ്.