ദുബായ്: ചിരവൈരികളെന്നാണ് വിളിപ്പേരെങ്കിലും ഇന്ത്യ-പാക് താരങ്ങളും ആരാധകരും കായികലോകത്തിന് മാതൃകയാകുന്ന ഒട്ടേറെ കാഴ്ചകൾക്കാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ടീമിന്റെയും ആരാധകർ ഒന്നിച്ച് പോസ് ചെയ്തതിന്റെ ചിത്രങ്ങളാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ചർച്ചയായെങ്കിൽ മത്സരം ആരംഭിച്ച ശേഷം കണ്ടത് താരങ്ങൾ തമ്മിലുള്ള സൗഹർദ്ദത്തിന്റെ ഒട്ടേറെ നിമിഷങ്ങൾ.

ഇന്ത്യൻ ചേസിംഗിനിടെ ദുബായിലെ ചൂടിൽ നിരവധി പാക് താരങ്ങൾ പേശീവലിവുമൂലം പ്രയാസപ്പെട്ടിരുന്നു. ബൗളർമാരായ ഹാരിസ് റൗഫും നസീം ഷായും ഇടയ്ക്കിടയ്ക്ക് മൈതാനത്തത്ത് ഇരിക്കുന്നതും ഫിസിയോ പരിശോധിക്കുന്നതും കാണാനായി. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനും സമാന പ്രശ്നങ്ങളിൽ വലഞ്ഞു. ഈസമയം ഹാർദിക് പാണ്ഡ്യയായിരുന്നു ക്രീസിൽ. രവീന്ദ്ര ജഡേജ സ്ട്രൈക്കർ എൻഡിലും. റിസ്വാന്റെ പേശീവലിവ് മാറി മത്സരം പുനരാരംഭിച്ചപ്പോൾ തോളിൽ കയ്യിട്ട് താരത്തെ ചേർത്തുനിർത്തുകയായിരുന്നു ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഇരുവരും പുഞ്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ഇരു താരങ്ങളും തമ്മിലുള്ള ഈ സൗഹൃദ ചിത്രം മത്സരം പുരോഗമിക്കുമ്പോൾ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറി.

ആദ്യം ബാറ്റ് ചെയ്തപ്പോൾ പാക്കിസ്ഥാന്റെ മുൻനിര താരങ്ങൾക്ക് ഇന്ത്യൻ പേസർമാർക്കെതിരെ പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാനായിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ ഫഖർ സമാന്റെ പുറത്താവലാണ് പാക് ആരാധകരെ ഞെട്ടിച്ചത്. അതിനപ്പുറത്ത് അത് ക്രിക്കറ്റിനോട് കാണിക്കുന്ന മാന്യത കൂടിയായിരുന്നു. സമാന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പുകഴ്‌ത്തി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

ആറാം ഓവറിൽ ആവേശ് ഖാന്റെ അവസാന പന്തിലാണ് ഫഖർ പുറത്താവുന്നത്. ആവേഷിന്റെ വൈഡ് ബൗൺസർ കട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് ക്യാച്ച് നൽകുകയായിരുന്നു. എന്നാൽ ക്യാച്ചിന് ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തത് പോലുമില്ല. കാർത്തികിന്റെ ഭാവം ഞാനൊന്നും കേട്ടില്ലന്ന മട്ടിലായിരുന്നു. ആവേഷിനും കാര്യങ്ങൾ മനസിലായില്ല. സമാനാവട്ടെ അംപയറുടെ തീരുമാനത്തിന് മുമ്പ് കയറിപ്പോരുകയും ചെയ്തു. താരം നടന്നുനീങ്ങിയ ശേഷമാണ് അംപയർ വിരലുയർത്തിയത്.

pic.twitter.com/szhpuN6fre



മത്സരശേഷം പാക് പേസർ ഹാരിസ് റൗഫുമായി സംസാരിച്ച വിരാട് കോലി റൗഫിന് താൻ കൈയൊപ്പിട്ട ജേഴ്‌സി സമ്മാനമായി നൽകുന്നതും ആരാധകർ കണ്ടു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനുകളിലും ഇന്ത്യൻ താരങ്ങൾ പാക് താരങ്ങളുമായി സൗഹൃദം പുതുക്കിയിരുന്നു. വിരാട് കോലി ബാബർ അസമിനെയും പരിക്കേറ്റ് വിശ്രമിക്കുന്ന ഷഹീൻ അഫ്രീദിയെയും മുൻ പാക് താരം മുഹമ്മദ് യൂസഫിനെയും കണ്ട് സംസാരിക്കുന്നതിന്റെയും പാക് ആരാധകരനോട് സൗഹൃദം പങ്കുവയ്ക്കുന്ന രോഹിത് ശർമ്മയുടേയും വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരുന്നു.