ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗംഭീര തിരിച്ചുവരവ് നടത്തിയ വിരാട് കോലി ട്വന്റി 20യിൽ ഓപ്പണറായി തുടരുമോ എന്ന ചോദ്യത്തോട് അസ്വസ്ഥതയോടെ പ്രതികരിച്ച് ഉപനായകൻ കെ എൽ രാഹുൽ. രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയതോടെയാണ് കെ എൽ രാഹുലിനൊപ്പം കോലി ഓപ്പണറായത്. ആ പരീക്ഷണം വിജയിച്ചപ്പോൾ ഇനി വരാനിരിക്കുന്ന പരമ്പരകളിലും ട്വന്റി 20 ലോകകപ്പിലും കോലി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മത്സര ശേഷം കെ എൽ രാഹുൽ നൽകിയത്.

അഫ്ഗാനെതിരായ അപ്രസക്തമായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കോലി രണ്ടര വർഷത്തിലേറെ നീണ്ട തന്റെ സെഞ്ചുറി വരൾച്ചയും അവസാനിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ട്വന്റി 20-യിലെ ആദ്യ സെഞ്ചുറി കുറിച്ച കോലി, 61 പന്തുകൾ നേരിട്ട് ആറ് സിക്സും 12 ഫോറുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. രോഹിത്തിനെ മറികടന്ന് ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോർ എന്ന നേട്ടവും സ്വന്തമാക്കിയായിരുന്നു കോലി ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇതോടെ 71 രാജ്യാന്തര സെഞ്ചുറികളുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ നേട്ടത്തിനൊപ്പവും കോലിയെത്തി. 100 സെഞ്ചുറികളുള്ള സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

മത്സരത്തിൽ അഫ്ഗാനെ 101 റൺസിന് തകർത്ത ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് രാഹുലിനോട് മാധ്യമപ്രവർത്തകൻ കോലിയെ ടീം ഇന്ത്യ ഓപ്പണറുടെ റോളിൽ കാണണോ എന്ന് ചോദിച്ചത്. ''അതിന് ഞാൻ പുറത്തിരിക്കണോ'' എന്നായിരുന്നു അസ്വസ്ഥതയോടെയുള്ള രാഹുലിന്റെ പ്രതികരണം.

''വിരാട് കോലി റൺസ് സ്‌കോർ ചെയ്യുന്നത് ടീമിന് വലിയ ബോണസാണ്. അഫ്ഗാനിസ്താനെതിരേ അദ്ദേഹം കളിച്ച രീതി, ഇന്ന് ബാറ്റ് ചെയ്ത രീതിയിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരിക്കുമെന്ന് എനിക്കറിയാം. അദ്ദേഹം തന്റെ കളി മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനായി മനോഹരമായി തന്നെ പ്രവർത്തിച്ചു. 2-3 ഇന്നിങ്സുകൾ കളിച്ചാൽ നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും. അദ്ദേഹത്തിന് അങ്ങനെ കളിക്കാൻ കഴിഞ്ഞതിൽ ശരിക്കും സന്തോഷമുണ്ട്. നിങ്ങൾക്കെല്ലാം കോലിയെ അറിയാം, കഴിഞ്ഞ കുറേ വർഷങ്ങളായി നിങ്ങൾ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുന്നു. ഓപ്പണിങ് ഇറങ്ങിയാലേ അദ്ദേഹത്തിന് സെഞ്ചുറി നേടാൻ സാധിക്കൂ എന്നൊന്നുമില്ല. മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയാലും അദ്ദേഹത്തിന് സെഞ്ചുറികൾ നേടാനാകും. അടുത്ത പരമ്പര ടീം കളിക്കുമ്പോൾ കോലിയുടെ റോൾ മറ്റൊന്നാകും. ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കോലി തരും. അതിനാൽ കോലിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് ചോദ്യങ്ങൾക്ക് പ്രസക്തിയില്ല'' - രാഹുൽ പ്രതികരിച്ചു.