ദുബായ്: അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. വിജയികൾക്ക് 13 കോടിയിലധികം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പ് ടീമിന് ആറര കോടിയോളം രൂപ ലഭിക്കും. 16 ടീമുകളാണ് ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യയടക്കം എട്ട് ടീമുകൾ സൂപ്പർ 12ൽ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചു.

സൂപ്പർ 12ലെ മറ്റ് നാല് സ്ഥാനങ്ങൾക്കായി എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളായി പോരടിക്കും. കിരീടം നേടിയില്ലെങ്കിലും ലോകകപ്പിൽ പങ്കെടുക്കുന്ന ഒരു ടീമിനും വെറുംകൈയോടെ മടങ്ങേണ്ടി വരില്ലെന്നുറപ്പാണ്. കാരണം ആദ്യ റൗണ്ട് മത്സരങ്ങളിലെ ഓരോ വിജയത്തിനും 40000 ഡോളറാണ് ഓരോ ടീമിനും സമ്മാനത്തുകയായി ലഭിക്കുക. ഒരു ജയവും നേടാതെ ഒന്നാം റൗണ്ടിൽ പുറത്തായാലും കുറഞ്ഞത് 40000 ഡോളർ കിട്ടും.

സൂപ്പർ 12 റൗണ്ടിലെ ഓരോ വിജയത്തിനും 40000 ഡോളർ വീതം സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കും. സൂപ്പർ 12ൽ പുറത്താകുന്ന ടീമുകൾക്ക് കഴിഞ്ഞ ലോകകപ്പിന് സമാനമായി 70,000 ഡോളർ വീതം സമ്മാനമായി കിട്ടും. സെമി ഫൈനലിലെത്തി പുറത്താകുന്ന ടീമുകൾക്ക് 4 ലക്ഷം ഡോളറും റണ്ണേഴ്‌സ് അപ്പ് ടീമിന് 8 ലക്ഷം ഡോളറും കിട്ടും. വിജയികൾക്ക് 16 ലക്ഷം ഡോളർ ഏകദേശം പതിമൂന്ന് കോടിയാണ് സമ്മാനത്തുകയായി ലഭിക്കുക.

ഓസ്‌ട്രേലിയ,ന്യുസീലൻഡ് പോരാട്ടത്തോടെയാണ് സൂപ്പർ 12 മത്സരങ്ങൾക്ക് തുടക്കമാവുക. പാക്കിസ്ഥാനെതിരെ അടുത്ത മാസം 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യക്ക് പുറമെ ആതിഥേയരായ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകളാണ് സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുള്ളത്. സൂപ്പർ 12ലെ ബാക്കി നാലു ടീമുകളെ യോഗ്യതാ മത്സരങ്ങളിൽ നിന്ന് കണ്ടെത്തും. വെസ്റ്റ് ഇൻഡീസും ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയുമെല്ലാം ഇത്തരത്തിൽ യോഗ്യതാ മത്സരം ജയിച്ച് സൂപ്പർ 12 യോഗ്യത നേടേണ്ടിവരും.

വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കക്കും പുറമെ നമീബിയ, നെതർലൻഡ്‌സ്, യുഎഇ, സ്‌കോട്ലൻഡ്, അയർലൻഡ്, സിംബാബ്വെ ടീമുകളാണ് സൂപ്പർ 12ലേക്ക് യോഗ്യത ഉറപ്പാക്കാൻ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകളാണ് സൂപ്പർ 12ലേക്ക് യോഗ്യത നേടുക.