ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരം ഞായറാഴ്ച ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ നടക്കും. കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ജയം നേടിയ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയും സംഘവും ഇറങ്ങുക. അതേ സമയം പരമ്പരയിൽ ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്.

സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയെ ആദ്യ മത്സരത്തിൽ വിജയത്തിലേക്ക് നയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതിലൂടെ പരമ്പര നേട്ടവും.

ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിലാണ് മത്സരം. 6.30ന് ടോസ് വീഴും. ഇതിന് മുമ്പ് 21 തവണ ഇരു ടീമുകൾ ടി20യിൽ നേർക്കുനേർ വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ വിജയങ്ങൾ ഇന്ത്യയുടെ പേരിലാണ്. 12 വിജയങ്ങൾ ഇന്ത്യ അക്കൗണ്ടിലാക്കി. എട്ട് മത്സരങ്ങളിൽ ദക്ഷിാണാഫ്രിക്ക ജയിച്ചു. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല.

ഗുവാഹത്തിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എന്നാൽ മഴ പെയ്യാൻ 20 ശതമാനം സാധ്യത മാത്രമേയുള്ളൂ. അധികം റൺസൊഴുകുന്ന പിച്ച് അല്ല ഗുവാഹത്തിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ മുമ്പൊരിക്കൽ മാത്രമാണ് ഗുവാഹത്തിയിൽ കളിച്ചിട്ടുള്ളത്. അന്ന് ഓസ്ട്രേലയക്കെതിരെ 122 റൺസിന് പുറത്താവുകയും ചെയ്തു. ഓസീസ് അനായാസം വിജയിക്കുകയും ചെയ്തു.

ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ആർ അശ്വിൻ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബവൂമ, റിലീ റൂസ്സോ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്സ്, വെയ്ൻ പാർനൽ, കേശവ് മഹാരാജ്, കഗിസോ റബാദ, തബ്രിസ് ഷംസി, ആന്റിച്ച് നോർജെ.