- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ അർധസെഞ്ചറിയുമായി ജെമീമ റോഡ്രിഗസ്; മൂന്ന് വിക്കറ്റ് പ്രകടനവുമായി ഹേമലത; വനിതാ ഏഷ്യാകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ കീഴടക്കിയത് 41 റൺസിന്

ധാക്ക: ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 109 റൺസിന് പുറത്തായി. 76 റൺസ് നേടിയ ജമീമ റോഡ്രിഗസും മൂന്ന് വിക്കറ്റെടുത്ത ദയാലൻ ഹേമലതയുമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ അർധസെഞ്ചറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 53 പന്തുകൾ നേരിട്ട ജെമീമ 76 റൺസെടുത്തു. 11 ഫോറും ഒരു സിക്‌സുമാണ് ജെമീമ ബൗണ്ടറി കടത്തിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും തിളങ്ങി. 30 പന്തിൽ 33 റൺസാണ് ഹർമൻ പ്രീത് നേടിയത്.
ഓപ്പണർമാരായ ഷെഫാലി വർമ (10), സ്മൃതി മന്ഥാന (6) എന്നിവർ നിരാശപ്പെടുത്തി. ഹേമലത (13) പുറത്താവാതെ നിന്നു. റിച്ചാ ഘോഷ് (9), പൂജ വസ്ത്രകർ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ദീപ്തി ശർമയും (1) പുറത്താവാതെ നിന്നു. ഒഷാഡി രണസിംഗെ ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിൽ വലിയ സ്‌കോറുകൾ കണ്ടെത്താൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ശ്രീങ്കയ്ക്ക് പവർ പ്ലേ തീരുംമുമ്പ് രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. 30 റൺസ് നേടിയ ഹസിനി പെരേരയ്ക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്.
ഹർഷിത മധവി (26), ഒഷാഡി രണസിംഗെ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ചമാരി അത്തപ്പത്തു (5), മൽഷ ഷെഹാനി (9), നിലാക്ഷി ഡി സിൽവ (3), കവിഷ ദിൽഹാരി (1), അനുഷ്‌ക സഞ്ജീവനി (5) എന്നിവരാണ് മറ്റു പ്രമുഖ സ്‌കോറർമാർ. ഹേമലതയ്ക്ക് പുറമെ പൂജ വസ്ത്രകർ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രാധ യാദവ് ഒരു വിക്കറ്റെടുത്തു.


