ഇൻഡോർ: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ നടക്കും. പരമ്പര തൂത്തുവാരാൻ ഉറച്ചാണ് രോഹിത് ശർമ്മയും സംഘവും ഇറങ്ങുന്നത്. മൂന്നാം മത്സരത്തിൽ വിരാട് കോലിക്കും ഓപ്പണർ കെ എൽ രാഹുലിനും വിശ്രമം അനുവദിച്ചു. ഇന്നലെ ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടിയതോടെയാണ് മൂന്നാം മത്സരത്തിൽ കോലിക്കും രാഹുലിനും വിശ്രമം നൽകിയത്.

ഈ മാസം ആറിന് ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയിലേക്ക് തിരിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന ലോകകപ്പിന് പിന്നാലെ ന്യൂസിലൻഡിനെതിരായ പരമ്പരയിലും കളിച്ചശേഷമെ ഇന്ത്യൻ ടീം നാട്ടിൽ തിരിച്ചെത്തു. ഈ സാഹചര്യത്തിലാണ് കോലിക്കും രാഹുലിനും മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചത്. രണ്ടാം ടി20 മത്സരത്തിനുശേഷം രാഹുൽ ബാംഗ്ലൂരിലേക്കും കോലി കുടുംബത്തിനൊപ്പം ചേരാൻ മുംബൈക്കും പോയി.

ഞായറാഴ്ച ഗുവാഹാട്ടിയിലെ മത്സര ശേഷം തിങ്കളാഴ്ച മുംബൈയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം അവിടെ നിന്നും ഇൻഡോറിലേക്ക് പോയിരുന്നു. എന്നാൽ കോലി മുംബൈയിൽ നിന്ന് ഇന്ത്യൻ സംഘത്തോടൊപ്പം ഇൻഡോറിലേക്ക് പോയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ടീമിനൊപ്പം കോലി ചേരും.

കോലിക്കും രാഹുലിനും വിശ്രമം അനുവദിച്ചതോടെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിൽ ശ്രേയസ് അയ്യർക്ക് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. പരിക്കേറ്റ ദീപക് ഹൂഡയ്ക്ക് പകരം ടീമിലെടുത്ത ശ്രേയസ് നാലാം നമ്പറിൽ ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലെത്തും.

എന്നാൽ ഓപ്പണർ സ്ഥാനത്ത് കെ എൽ രാഹുലിന്റെ പകരക്കാരനായി ആരെത്തുമെന്ന കാര്യം വ്യക്തമല്ല. റിഷഭ് പന്തിനെ ഓപ്പണറാക്കി വീണ്ടും പരീക്ഷിക്കാനുള്ള സാധ്യതയും നിലിനിൽക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടന്ന മത്സരങ്ങളിലൊന്നും റിഷഭ് പന്തിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.

രണ്ടാം മത്സരത്തിൽ 16 റൺസിന്റെ ജയവുമായാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസടിച്ചു.