ബ്രിസ്‌ബേൻ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് മിന്നുംജയം. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാൻ ഉയർത്തിയ160 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു.

മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത മഴമൂലം 19 ഓവർ വീതമാക്കി കുറച്ച മത്സരത്തിൽ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ബാറ്റിംഗിന് ഇറങ്ങാതിരുന്നപ്പോൾ ഷാൻ മസൂദിന്റെയും മുഹമ്മദ് വാസിം ജൂനിയറിന്റെയു ഇഫ്തിഖർ അഹമ്മദിന്റെയും ബാറ്റിങ് മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്‌കോർ ഉയർത്തിയത്.

മറുപടി ബാറ്റിംഗിൽ ബെൻ സ്റ്റോക്‌സും ഹാരി ബ്രൂക്കും സാം കറനും ലിയാം ലിവിങ്സ്റ്റണും തകർത്തടിച്ചതോടെ ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി. സ്‌കോർ പാക്കിസ്ഥാൻ 19 ഓവറിൽ 159-8, ഇഗലണ്ട് 14.4 ഓവറിൽ 163-4.

ബാബറിന്റെയും റിസ്വാന്റെയും അഭാവത്തിൽ ഓപ്പണിങ് വിക്കറ്റിൽ ഷാൻ മസൂദും(22 പന്തിൽ 39),ഹൈദർ അലിയും(16 പന്തിൽ 18) പാക്കിസ്ഥാന് അഞ്ചോവറിൽ 49 റൺസടിച്ച് മികച്ച തുടക്കം നൽകി എന്നാൽ ഇരുവരും പുറത്താതിന് ശേഷം പാക്കിസ്ഥാനെ നയിച്ച ഷദാബ് ഖാനെ(14) ഡേവിഡ് വില്ലി പുറത്താക്കുകയും, ഇഫ്തീഖർ അഹമ്മദ്(18 പന്തിൽ 22) റണ്ണൗട്ടാകുകയും ചെയ്തതോടെ പാക്കിസ്ഥാൻ ബാറ്റിങ് നിരക്ക് താളം തെറ്റി. കുഷ്ദിൽ ഷാ(0) ഗോൾഡൻ ഡക്കായി. വാലറ്റത്ത് മുഹമ്മദ് വസീം ജൂനിയർ(16 പന്തിൽ 26) നടത്തിയ പോരാട്ടമാണ് അവരെ 150 കടത്തിയത്.

മറുപടി ബാറ്റിംഗിൽ ഓപ്പണർമാരായ ഫിലിപ്പ് സാൾട്ടിനെയും(1), അലക്‌സ് ഹെയ്ൽസിനെയും(9) തുടക്കത്തിലെ നഷ്ടമായെങ്കിലും ബെൻ സ്റ്റോക്‌സ്(18 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൺ(16 പന്തിൽ 28), ഹാരി ബ്രൂക്ക്(24 പന്തിൽ 45*),സാം കറൻ(14 പന്തിൽ 33*) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് വസീം ജൂനിയർ രണ്ട് വിക്കറ്റെടുത്തപ്പോൾ പരിക്കുമാറി തിരിച്ചെത്തി. ഷാദിഹ് അഫ്രീദി രണ്ടോവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്‌ത്താനായില്ല.