സിഡ്നി: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയക്ക്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 72 റൺസിന് കീഴടക്കിയാണ് പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് സ്റ്റീവൻ സ്മിത്തിന്റെ (94) കരുത്തിൽ 280 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 38.5 ഓവറിൽ 108ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. 71 റൺസ് നേടിയ സാം ബില്ലിങ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ.

ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 5.1 ഓവറിൽ അവർ മൂന്നിന് 34 എന്ന നിലയിലേക്ക് തകർന്നു വീണു. ആദ്യ ഓവറിൽ തന്നെ സ്റ്റാർക്ക് ജേസൺ റോയ് (0), ഡേവിഡ് മലാൻ (0) എന്നിവരെ മടക്കിയയച്ചു. ഫിലിപ് സാൾട്ട് (23) ജോഷ് ഹേസൽവുഡിന്റെ പന്തിൽ ബൗൾഡായി. പിന്നീട് ജെയിംസ് വിൻസെ (60) ബില്ലിങ്സ് സഖ്യമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 122 റൺസ് കൂട്ടിചേർത്തു. എന്നാൽ വിൻസെയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹേസൽവുഡ് കൂട്ടുകെട്ട് പൊളിച്ചു. മൊയീൻ അലി (10), ബില്ലിങ്സ് എന്നിവർ വലിയ ഇടവേളകളില്ലാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ക്രിസ് വോക്സ് (7), സാം കറൻ (0), ലിയാം ഡേവ്സൺ (20), ഡേവിഡ് വില്ലി (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആദിൽ റഷീദ് (3) പുറത്താവാതെ നിന്നു.

സ്റ്റീവൻ സ്മിത്തിന്റെ (94) ഇന്നിങ്സാണ് ഓസ്ട്രേലിയയെ ഭേദപ്പട്ട സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദിൽ റഷീദ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഓസ്ട്രേലിയക്ക് ഓപ്പണർമാരെ തുടക്കത്തിൽ നഷ്ടമായിരുന്നു. ഡേവിഡ് വാർണറാണ് (16) ആദ്യം മടങ്ങിയത്. പത്ത് ഓവർ പൂർത്തിയാവുമുമ്പ് ട്രാവിസ് ഹെഡും (19) പവലിനയിലിൽ തിരിച്ചെത്തി. മൂന്നാമനായി ക്രീസിലെത്തിയ സ്മിത്തി അഡ്ലെയ്ഡിൽ നിർത്തിയിടത്ത് നിന്ന് തുടങ്ങി. കൂട്ടിന് മർനസ് ലബുഷെയ്നുമെത്തി. ഇരുവരും നാലാം വിക്കറ്റിൽ 101 റൺസാണ് കൂട്ടിചേർത്തത്. എന്നാൽ 55 പന്തിൽ 58 റൺസുമായി ലബുഷെയ്ൻ മടങ്ങി. നാല് ഫോറും ഒരു സിക്സും ഉൾപെടുന്നതായിരുന്നു ലബുഷെയ്നിന്റെ ഇന്നിങ്സ്.

തുടർന്നെത്തിയ അലക്സ് ക്യാരി (0) ആദ്യ പന്തിൽ മടങ്ങി. എന്നാൽ മിച്ചൽ മാർഷ് (59 പന്തിൽ 50) ഒരിക്കൽകൂടി ഓസീസിന്റെ രക്ഷയ്ക്കെത്തി. സ്മിത്തിനൊപ്പം 90 റൺസാണ് മാർഷ് കൂട്ടിചേർത്തത്. എന്നാൽ സെഞ്ചുറിക്ക് ആറ് റൺസ് അകലെ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്.

പിന്നാലെ മാർകസ് സ്റ്റോയിനിസ് (13), മാർഷ് എന്നിവരും മടങ്ങി. 12 പന്തിൽ പുറത്താവാതെ 18 റൺസെടുത്ത അഷ്ടൺ അഗറാണ് സ്‌കോർ 280ലെത്തിച്ചത്. മിച്ചൽ സ്റ്റാർക്കാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (0) പുറത്താവാതെ നിന്നു. ആദിലിന് പുറമെ ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മൊയീൻ അലിക്ക് ഒരു വിക്കറ്റുണ്ട്.