മുംബൈ: ട്വന്റി 20 ലോകകപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാൻ ബിസിസിഐ. ഇനി ട്വന്റി 20 ടീമിലേക്ക് പരിഗണിക്കില്ലെന്ന കാര്യം ബിസിസിഐ അനൗദ്യോഗികമായി സിനീയർ താരങ്ങളെ അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്.

ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ വിശ്രമം അവുവദിച്ച നായകൻ രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, മുഹമ്മദ് ഷമി, ദിനേശ് കാർത്തിക് എന്നിവരെ ജനുവരിയിൽ നടക്കുന്ന ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്കും പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ട്. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ വിവാഹിതനാവുന്നതിനാൽ രാഹുലും ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ടാവില്ല.

ഡിസംബറിൽ ചുമതലയേൽക്കുന്ന പുതിയ സെലക്ഷൻ കമ്മിറ്റിയാകും ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക. 2024ൽ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് സീനിയർ താരങ്ങളെ ഒഴിവാക്കുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ അതുവരെയുള്ള കാലയളവിൽ ഇന്ത്യ കൂടുതലും ഏകദിനങ്ങളിലാണ് കളിക്കുന്നത്.

ഏകദിന ലോകകപ്പിന് മുമ്പ് ആകെ ഒമ്പത് ട്വന്റി 20 മത്സരങ്ങൾ മാത്രമാണ് ഇന്ത്യയുടെ ഷെഡ്യൂളിലുള്ളത്. ഹാർദ്ദിക് പാണ്ഡ്യയായിരിക്കും ടി20യിൽ ഇനി ഇന്ത്യയെ നയിക്കേണ്ടത് എന്ന കാര്യത്തിൽ ബിസിസിഐ തത്വത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹാർദ്ദിക്കിനെ ഏകദിനങ്ങളിൽ പോലും പരിഗണിക്കാതെ ടി20 ക്രിക്കറ്റിൽ മാത്രം കളിപ്പിക്കുന്നത്.

ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെ എൽ രാഹുലിനെയും റിഷഭ് പന്തിനെയും പാണ്ഡ്യ ബഹുദൂരം പിന്നിലാക്കിയെന്നാണ് വിലയിരുത്തൽ. കെ എൽ രാഹുലിന്ററെ ബാറ്റിംഗിലെ മെല്ലെപ്പോക്കും റിഷഭ് പന്തിന്റെ ഫോമില്ലായ്മയും ഹാർദ്ദിക്കിന് ഗുണകരമായി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് ഹാർദ്ദികിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.