- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കത്തിൽ ബാറ്റിങ് തകർച്ച; ഷെഫാലി- ഹർമൻപ്രീത് സഖ്യത്തിനും രക്ഷിക്കാനായില്ല; മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് തോൽവി; ഓസ്ട്രേലിയൻ വനിതകളുടെ ജയം 21 റൺസിന്; പരമ്പരയിൽ മുന്നിൽ

മുംബൈ: മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയൻ വനിതകൾക്ക് 21 റൺസിന്റെ മിന്നുംജയം. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് വിക്കറ്റ് വീതം നേടിയ അഷ്ലി ഗാർഡ്നർ, ഡാർസി ബ്രൗൺ എന്നിവരാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.
എല്ലിസ് പെറിയുടെ മികച്ച പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷെഫാലി വർമയിലൂടെ (52) ഇന്ത്യ മറുപടിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് പിറകലായി. രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറിൽ തന്നെ സ്മൃതി മന്ഥാനയെ (1) ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ജമീമ റോഡ്രിഗസിനും (16) തിളങ്ങാനായില്ല. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷെഫാലി- ഹർമൻപ്രീത് കൗർ (37) സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 73 റൺസ് കൂട്ടിചേർത്തു. എന്നാൽ ഷെഫാലിയെ മടക്കി നിക്കോള ക്യാരി ഓസീസിന് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ ദേവിക വൈദ്യ (1), റിച്ചാ ഘോഷ് (1) എന്നിവർക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ ഹർമൻപ്രീതും വീണു. ഇതോടെ ഇന്ത്യ 16.2 ഓവറിൽ ആറിന് 123 എന്ന നിലയിലായി. ഈ തിരിച്ചടിയിൽ നിന്ന് കരകയറാൻ ടീമിന് ആയതുമില്ല. ദീപ്തി ശർമ (25) പുറത്താവാതെ നിന്നു. രാധാ യാദവ് (4), അഞ്ജലി ശർവാണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മേഗൻ ഷട്ട്, നിക്കോള ക്യാരി എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, എല്ലിസ് പെറിയുടെ (75) ഇന്നിങ്സാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. ഗ്രേസ് ഹാരിസ് (41) നിർണായക സംഭാവന നൽകി. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. അഞ്ജലി ശർവാണി, രേണുക സിങ്, ദേവിക വൈദ്യ, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഓവറിൽ തന്നെ സന്ദർശകർക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. അലീസ ഹീലിയെ (1) സ്വന്തം പന്തിൽ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറിൽ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റു. ഇത്തവണ അഞ്ജലിയുടെ പന്തിൽ തഹ്ലിയ മഗ്രാത്തിന്റെ (1) വിക്കറ്റ് തെറിച്ചു. എന്നാൽ ബേത് മൂണിക്കൊപ്പം (30) ഒത്തുചേർന്ന പെറി ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 64 റൺസ് കൂട്ടിചേർത്തു. എന്നാൽ മൂണിക്ക് പിന്നാലെ അഷ്ലി ഗാർഡ്നറും (7) പുറത്തായതോടെ ഓസീസ് നാലിന് 89 എന്ന നിലയിലായി.
എന്നാൽ ഗ്രേസിനെ കൂട്ടുപിടിച്ച് പെറി ഓസീസിനെ മുന്നോട്ട് നയിച്ചു. 55 റൺസ് കൂട്ടിചേർത്ത ശേഷമാണ് പെറി മടങ്ങിയത്. 47 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും ഒമ്പത് ഫോറും നേടി. പെറിക്ക് ശേഷം ക്രീസിലെത്തിയ അന്നാബെൽ സതർലൻഡ് (1), നിക്കോള കാരി (6) എന്നിവർക്കും തിളങ്ങാനായില്ല. ഇതിനിടെ ഗ്രേസും പുറത്തായി. 18 പന്തുകൾ മാത്രം നേരിട്ട ഗ്രേസ് മൂന്ന് സിക്സും നാല് ഫോറും നേടിയിരുന്നു. അലാന കിങ് (7), മേഗൻ ഷട്ട് (1) പുറത്താവാതെ നിന്നു.


