മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ഏകദിന - ട്വന്റി 20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് വിശ്രമം അനുവദിച്ചു. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ടീമിലെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. റിഷബ് പന്ത് ടീമിൽ ഉൾപ്പെട്ടില്ല.

ജനുവരി 10-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശർമ തന്നെ നയിക്കും. കോലി ഏകദിന ടീമിലുണ്ട്. അതേസമയം ബംഗ്ലാദേശിനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ കളിച്ച ഋഷഭ് പന്ത് രണ്ട് ടീമിലും ഇല്ല. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടാതിരുന്ന കെ.എൽ രാഹുലിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ്. ഹാർദിക്കിനെ കൂടാതെ അക്‌സർ പട്ടേൽ, വാഷിംട്ൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. ഇഷാൻ കിഷൻ ഏകദിന - ട്വന്റി 20 ടീമിലുണ്ട്. ശിഖർ ധവാൻ ഏകദിന ടീമിൽ ഉൾപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

മോശം ഫോമിനൊപ്പം യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളുമാണ് ശിഖർ ധവാനെ തഴയാൻ സിലക്ടർമാരെ നിർബന്ധിതരാക്കിയത്. ഇതോടെ, മുപ്പത്തേഴുകാരനായ ധവാന്റെ രാജ്യാന്തര ക്രിക്കറ്റിലെ ഭാവി ചോദ്യചിഹ്നമായി.

ശിവം മാവി, മുകേഷ് കുമാർ എന്നിവർക്ക് ആദ്യമായി ട്വന്റി20 ടീമിലേക്ക് വിളിയെത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരും ടീമിലില്ല. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചെഹൽ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ഉംറാൻ മാലിക്ക്, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവർ രണ്ടു ടീമിലും ഇടംപിടിച്ചു.

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ശ്രീലങ്കൻ ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.