കേപ്ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പ് കന്നി കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 157 റൺസ് വിജയദൂരം. ലോകകപ്പ് ഫൈനലിൽ പ്രോട്ടീസിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസ് നേടിയത്. കേപ്ടൗണിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ബേത് മൂണിയുടെ (53 പന്തിൽ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്നം ഇസ്മയിൽ എന്നിവർ രണ്ട് വിക്കറ്റെടുത്തു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആറാം കിരീടമാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക ആദ്യ കിരീടമാണ് നോട്ടമിടുന്നത്.

ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അലീസ ഹീലി (18) മൂണി സഖ്യം 36 റൺ്സ കൂട്ടിചേർത്തു. എന്നാൽ ഹീലിയെ പുറത്താക്കി കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമതെത്തിയ അഷ്ലി ഗാർഡ്നറും (29) നിർണായക സംഭാവന നൽകി. മൂണിക്കൊപ്പം 46 റൺസാണ് ഗാർഡ്നർ കൂട്ടിചേർത്തത്. എന്നാൽ ക്ലോ ട്രേ്യാൺ ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ഗ്രേസ് ഹാരിസ് (10), മെഗ് ലാന്നിങ് (10) എന്നിവർക്ക് തിളങ്ങാനായില്ല.

എല്ലിസ് പെറിയും (7), ജോർജിയ വറേഹം (0) നിരാശപ്പെടുത്തി. എന്നാൽ മൂണി ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഭേദപ്പെട്ട സ്‌കോർ ഉയർത്താൻ ഓസീസിനായി. ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടുന്നതായിരുന്നു മൂണിയുടെ ഇന്നിങ്സ്. തഹ്ലിയ മഗ്രാത് (1) മൂണിക്കൊപ്പം പുറത്താവാതെ നിന്നു. സെമിയിൽ ടീം ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു.