ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. പുതിയ റാങ്കിങ് പ്രകാരം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ യുവതാരം യശ്വസി ജയ്‌സ്വാൾ പന്ത്രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ രോഹിത് ശർമയെയും മറികടന്നാണ് യശസ്വി ജയ്‌സ്വാൾ മുന്നേറിയത്. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് പതിമൂന്നാം സ്ഥാനത്താണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാതിരുന്ന വിരാട് കോലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി ഒമ്പതാമതാണ്. ഇന്ത്യൻ താരങ്ങളിൽ വിരാട് കോലി മാത്രമാണ് യശസ്വിക്ക് മുന്നിലുള്ളത്. നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസനാണ് ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുള്ളത്. ജോ റൂട്ടും സ്റ്റീവ് സ്മിത്തുമാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ.

നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ചുറിയുമായി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ശുഭ്മാൻ ഗിൽ നാലു സ്ഥാനങ്ങൾ ഉയർന്ന് 31-ാം സ്ഥാനത്തെത്തി. ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യമാണ്. നാലാം ടെസ്റ്റിൽ കളിച്ചില്ലെങ്കിലും ഒന്നാം സ്ഥാനം നിലനിർത്തിയ ബുമ്രക്ക് പിന്നിൽ ആർ അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഒരു വിക്കറ്റ് മാത്രം വീഴ്‌ത്തി നിരാശപ്പെടുത്തിയ അശ്വിൻ രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. രവീന്ദ്ര ജഡേജ ആറാം സ്ഥാനം നിലനിർത്തിയപ്പോൾ കുൽദീപ് യാദവ് 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33-ാം സ്ഥാനതത്തെത്തി.

ടെസ്റ്റ് ടീം റാങ്കിംഗിൽ 117 പോയന്റുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇത്രയും പോയന്റുള്ള ഇന്ത്യ രണ്ടാമതും 115 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിലും ജയിച്ച് പരമ്പര 4-1ന് സ്വന്തമാക്കിയാൽ ടീം റാങ്കിംഗിൽ ഇന്ത്യക്ക് ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാവും. എന്നാൽ ന്യൂസിലൻഡ്-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയും ഫലം ടീം റാങ്കിംഗിൽ പ്രതിഫലിക്കും.