ബംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെ കീഴടക്കി യുപി വാരിയേഴ്സ്. മത്സത്തിൽ ഏഴ് വിക്കറ്റിനായിരുന്നു മുംബൈയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. 55 റൺസ് നേടിയ ഹെയ്ലി മാത്യൂസാണ് ടോപ് സ്‌കോറർ.

മറുപടി ബാറ്റിംഗിൽ യുപി 16.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. കിരൺ നവ്ഗൈർ 57 റൺസെടുത്തു. ഇസി വോംഗ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഒന്നാം വിക്കറ്റിൽ കിരൺ - അലീസ ഹീലി സഖ്യം 94 റൺസാണ് കൂട്ടിചേർത്തത്.

ക്യാപറ്റൻ കൂടിയായ ഹീലിയാണ് ആദ്യം മടങ്ങുന്നത്. വോംഗിന്റെ പന്തിൽ സൈക ഇഷാഖിന് ക്യാച്ച്. അഞ്ച് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. തുടർന്നെത്തിയ തഹ്ലിയ മഗ്രാത് (1) വോംഗിന്റെ തന്നെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. കിരണിനെ അമേലിയ കേറും കുടുക്കി. 31 പന്തുകൾ നേരിട്ട താരം നാല് സിക്സും ആറ് ഫോറും നേടിയിരുന്നു. ഇതോടെ മൂന്നിന് 98 എന്ന നിലയിലായി യുപി.

എന്നാൽ ഗ്രേസ് ഹാരിസ് (17 പന്തിൽ 38) ദീപ്തി ശർമ (20 പന്തിൽ 27) പിരിയാത്ത കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗ്രേസ് ഒരു സിക്സും ആറ് ഫോറും നേടി. ദീപ്തിയുടെ ഇന്നിങ്സിൽ നാല് ബൗണ്ടറികളുണ്ടായിരുന്നു. നേരത്തെ, മാത്യൂസ് മാത്രമാണ് മുംബൈ നിരയിൽ ചെറുത്തു നിന്നത്. യസ്തിക ഭാട്ടിയക്കൊപ്പം (26) ഒന്നാം വിക്കറ്റിൽ 50 റൺസാണ് മാത്യൂസ് ചേർത്തത്.

പിന്നീടെത്തിയ നതാലി സ്‌കിവർ ബ്രന്റ് (19), അമേലിയ കേർ (23), പൂജ വസ്ത്രകർ (18) എന്നിവർ നിർണായ സംഭാവന നൽകി. മലയാളി താരം സജന സജീവൻ നാല് റൺസെടുത്ത് പുറത്തായി. ഇസി വോംഗ് (ആറ് പന്തിൽ 15), അമൻജോത് കൗർ (0) പുറത്താവാതെ നിന്നു.