ലോഡർഹിൽ: ട്വന്റി20 ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഗ്രൂപ്പ് എയിൽ നിന്നും ഇന്ത്യയും ആതിഥേയരായ യു എസും സൂപ്പർ എട്ട് ഉറപ്പിച്ചു കഴിഞ്ഞു. അതിനിടെ ഇന്ത്യൻ ടീമിനൊപ്പം ട്രാവലിങ് റിസർവ് ആയി എത്തിയ നാല് താരങ്ങളിൽ രണ്ട് പേർ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാൻ തീരുമാനിച്ചിരുന്നു. ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവരെയാണ് ഇന്ത്യയിലേക്കു മടക്കി അയക്കുന്നത്.

ശനിയാഴ്ച കാനഡയ്‌ക്കെതിരായ മത്സരത്തിനു ശേഷം ഗില്ലും ആവേശും ടീം ക്യാംപ് വിടും. ഇരുവരും റിസർവ് താരങ്ങളായാണ് ഇന്ത്യൻ ടീമിനൊപ്പം യുഎസിലെത്തിയത്. 15 അംഗ ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ പകരക്കാരെ കണ്ടെത്തുന്നതിനാണ് ടീം ഇന്ത്യ ട്രാവലിങ് റിസർവ് ആയി നാലു പേരെ കൂടി യുഎസിലെത്തിച്ചത്. റിസർവ് താരങ്ങളായ റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ ലോകകപ്പ് ടീം ക്യാംപിൽ തുടരും. എന്നാൽ ശുഭ്മാൻ ഗില്ലിനെ നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനം അച്ചടക്ക നടപടിയാണോ എന്ന സംശയം ആരാധകർ ഉയർത്തുന്നുണ്ട്.

ശുഭ്മൻ ഗില്ലിനെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് അസാധാരണമായ നീക്കമാണെന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ച. അച്ചടക്ക നടപടികളുടെ ഭാഗമായാണ് താരത്തെ ടീം തിരികെ അയക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ടീം ക്യാംപിലുണ്ടെങ്കിലും ശുഭ്മൻ ഗിൽ ടീമിനൊപ്പം മത്സരങ്ങൾക്കൊന്നും പോകാറില്ലെന്നാണു പുറത്തുവരുന്ന വിവരം. യുഎസിലെ സമയം 'മറ്റു കാര്യങ്ങൾക്കായി' ചെലവാക്കാനാണു ഗില്ലിനു താൽപര്യമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ശുഭ്മാൻ ഗില്ലാണ് ഇതിൽ ഇടവേള കൂടുതൽ ആഘോഷമാക്കുന്നത്. സുഹൃത്തക്കളോടൊപ്പം അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള ഗില്ലിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഗിൽ പങ്കുവെച്ച ചിത്രങ്ങളിൽ പലതും അമേരിക്കയിലെ ബിസിനസുകളുടേയും സ്റ്റാർട്ടപ്പുകളുടേയും കേന്ദ്രത്തിൽ നിന്നാണ്.

ഗിൽ അമേരിക്കയിൽ ബിസിനസ് തുടങ്ങാൻ പദ്ധതിയിടുകയാണെന്നും ആരാധകർ ട്രോളുന്നുണ്ട്. എന്തായാലും ഗില്ലിന്റെ അമേരിക്കയിൽ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലാണ്. നേരത്തെ ഇന്ത്യയുടെ മുഖ്യ ഓപ്പണറായിരുന്നു ഗിൽ. എന്നാൽ യശ്വസി ജയ്സ്വാൾ വന്നതോടെ ടി20 ഓപ്പണർ സ്ഥാനം ഗില്ലിന് വിട്ടുകൊടുക്കേണ്ടി വന്നു.

അവസാന ഐപിഎല്ലിലും ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം റിസർവ് താരമായി ഒതുക്കപ്പെട്ടത്. എന്നാൽ റിസർവ് ടീമിൽ ഉൾപ്പെട്ട റിങ്കു സിങ്ങും ആവേശ് ഖാനും ഖലീൽ അഹമ്മദുമെല്ലാം ഇന്ത്യൻ ടീമിനൊപ്പം തന്നെയാണ് കൂടുതൽ സമയവുമുള്ളത്. ശുബ്മാൻ ഗില്ലിന് റിസർവ് താരമായി പരിഗണിച്ചെങ്കിലും അവസരം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. വിരാട് കോലിയും രോഹിത് ശർമയും ചേർന്നാണ് ഓപ്പണിങ്ങിൽ ഇറങ്ങുന്നത്.

ഇതിൽ ഒരാൾക്ക് പരിക്കേറ്റാൽ ഓപ്പണർ സ്ഥാനത്തേക്ക് യശ്വസി ജയ്സ്വാൾ വരും. അതുകൊണ്ടുതന്നെ ശുബ്മാൻ ഗിൽ ടീമിൽ തുടരേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ലഭിച്ച ഇടവേളയെ ഗിൽ നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാൽ ഗിൽ ടീമിനൊപ്പം തുടരാതെ സുഹൃത്തുക്കൾക്ക് ഒപ്പം കറങ്ങാൻ പോയതിനെ വിമർശിച്ചും ആരാധകർ രംഗത്ത് എത്തിയിരുന്നു.

അതിനിടെ ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ശുഭ്മൻ ഗിൽ അൺ ഫോളോ ചെയ്തിട്ടുണ്ട്. ഗില്ലിനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിലെ വികസ് വെഞ്ചർസ് എന്ന സ്ഥാപനത്തിൽ ഗില്ലിന് നിക്ഷേപമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം തേടി ഇന്ത്യ ഇന്ന് കാനഡയെ നേരിടും. അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ് ടീമുകളെ തോൽപിച്ച ഇന്ത്യ നേരത്തേ തന്നെ സൂപ്പർ 8 ഉറപ്പിച്ചിരുന്നു. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ എന്നിവർക്ക് ഇന്ത്യ ഇന്ന് അവസരം നൽകിയേക്കും. രവീന്ദ്ര ജഡേജയ്ക്കും ശിവം ദുബെയ്ക്കും വിശ്രമം അനുവദിക്കാനാണു സാധ്യത.