ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് അഞ്ച് ട്വന്റി 20 മത്സരങ്ങൾ അടങ്ങിയ സിംബാബ്‌വെ പര്യടനമാണ്. ലോകകപ്പിന് പിന്നാലെ ഇന്ത്യൻ ടീം സിംബാബ്‌വെയിലേക്ക് പുറപ്പെടും. എന്നാൽ ലോകകപ്പ് കളിക്കുന്ന ടീമിലെ അഞ്ച് മുതിർന്ന താരങ്ങൾ ഈ പരമ്പരയിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കും. ഹാർദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും സിംബാബ്‌വെ പര്യടനത്തിന് താൽപ്പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞു.

ഇതോടെ യുവനിരയെ അണിനിരത്താനാണ് ബിസിസിഐയുടെ തീരുമാനം. ശുഭ്മൻ ഗില്ലിനെയാണ് നായക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഭാഗമായിട്ടും അവസരം ലഭിക്കാത്ത സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിങ്കു സിങ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും.

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഉടൻ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പ് ടീമിൽ റിസർവ് താരമായിരുന്ന ഗിൽ ടൂർണമെന്റിനിടെ കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയിരുന്നു.

ഗൗതം ഗംഭീർ സിംബാബ്‌വെ പരമ്പരയിലും ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. ഈ സാഹചര്യത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാനാണ് സാധ്യത. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സോണി നെറ്റ്‌വർക്ക് സ്വന്തമാക്കി കഴിഞ്ഞു.

ഗംഭീറിന്റെ കാര്യത്തിൽ ബിസിസിഐ സസ്‌പെൻസ് തുടരുകയാണ്. സിംബാബ്‌വെ പരമ്പരയ്ക്കു ശേഷമാകും ഗംഭീർ ടീമിനൊപ്പം ചേരുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ലോകകപ്പിനു പിന്നാലെ ജൂലൈ ആറിനാണ് ഇന്ത്യ സിംബാബ്‌വെ പരമ്പരയ്ക്കു തുടക്കമാകുന്നത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, ഹർഷിത് റാണ, യാഷ് ദയാൽ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്‌ണോയി, റിയാൻ പരാഗ്, രജത് പട്ടീദാർ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ).