ബെംഗലൂരു: ഈ ലോകകപ്പിലെ അത്ഭുത ശിശുവാണ് ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജനായ താരം രചിൻ രവീന്ദ്ര. കർണാടകയിൽ വേരുകളുള്ള രചിൻ ഈ ലോകകപ്പിൽ പല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ യാതൊരു അങ്കലാപ്പുമില്ലാതെ അനായാസമാണ് രചിൻ ബാറ്റു ചെയ്യുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 34 പന്തിൽ 42 റൺസെടുത്തതോടെ രചിൻ വലിയൊരു റെക്കോഡ് തകർത്തു. അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയുടെ റെക്കോഡാണ് രചിൻ തകർത്തത്.

2019 ലോകകപ്പിൽ 532 റൺസെടുത്ത ബെയർസ്റ്റോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. നിലവിൽ രചിന്റെ അക്കൗണ്ടിൽ 565 റൺസുണ്ട്. വെറും ഒൻപത് ഇന്നിങ്സുകളിൽ നിന്നാണ് താരം ഇത്രയും റൺസ് അടിച്ചെടുത്തത്. ബാബർ അസം (474), രാഹുൽ ദ്രാവിഡ് (461), ഡേവിഡ് ബൂൺ (447) എന്നിവരാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ.

25 വയസ്സ് തികയും മുൻപ് ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരം എന്ന റെക്കോഡും രചിൻ സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡാണ് രചിൻ മറികടന്നത്. 1996 ലോകകപ്പ് വരെ സച്ചിൻ 25 വയസ്സിനുള്ളിൽ നേടിയത് 523 റൺസാണ്. ഇത് രചിൻ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെ മറികടന്നു. മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കിവീസ് സെമി ഫൈനൽ സാധ്യതകൾ ഊട്ടിയുറപ്പിച്ചു.

ഇതിനിടെ രചിന്റെ അടക്കം പ്രകടന മികവിൽ സെമി ഉറപ്പിച്ച മട്ടിലാണ് ന്യൂസിലാന്റ്. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ലോകകപ്പിന്റെ ആദ്യ സെമിയിൽ കഴിഞ്ഞ തവണത്തേത് പോലെ ഇന്ത്യയും ന്യൂസിലൻഡും തന്നെയാണ് ഏറ്റുമുട്ടുക. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സാങ്കേതികമായി ഇപ്പോഴും സാധ്യതകൾ ഉണ്ടെങ്കിലും ഇരു ടീമുകളും സെമിയിലെത്താൻ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.

സെമി ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലൻഡ് ക്രിക്കറ്റിലെ പുത്തന് താരോദയവും ഇന്ത്യൻ വംശജനുമായ രചിൻ രവീന്ദ്ര തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗലൂരുവിലെ വീട്ടിലെത്തി. രചിനെ സ്വീകരിച്ച മുത്തശ്ശി പൂർണിമ അഡിഗ ദൃഷ്ടിദോഷം മാറ്റാൻ പേരക്കുട്ടിയെ ഉഴിഞ്ഞിടുകയും ചെയ്തു. മികച്ച ഫോമിൽ കളിക്കുന്ന മകന് കണ്ണുകിട്ടരുതല്ലോ. രചിന്റെ മുത്തച്ഛൻ ബാലകൃഷ്ണ അഡിഗ കർണാടകയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനാണ്.

അരങ്ങേറ്റ ലോകകപ്പിൽ തന്നെ ഏറ്റവും കൂടുതൽ രൺസ് നേടുന്ന താരമായി ഇന്നലെ രചിൻ റെക്കോർഡിട്ടിരുന്നു. രണ്ട് സെഞ്ചുറി ഉൾപ്പെടെ 565 റൺസെടുത്ത രചിൻ 2019 ലോകകപ്പിൽ 532 റൺസെടുത്ത ജോണി ബെയർ‌സ്റ്റോയുടെ റെക്കോർഡാണ് മറികടന്നത്. ഈ ലോകകപ്പിലെ ഒമ്പത് കളികളിൽ നിന്നാണ് രചിന്റെ റെക്കോർഡ് നേട്ടം. 25 വയസ് തികയും മുമ്പ് ലോകകപ്പിൽ ഏറ്റവും അധികം റണ്‌സ് നേടുന്ന താരമെന്ന റെക്കോർഡും രചിൻ ഇന്നലെ സ്വന്തമാക്കിയിരുന്നു. 1996ലെ ലോകകപ്പിൽ സച്ചിൻ നേടിയ 523 റൺസിന്റെ റെക്കോർഡാണ് രചിൻ തകർത്തത്.

ഇന്ത്യൻ വംശജരായ സോഫ്റ്റ്‌വെയർ ആർക്കിടെക്ടായ രവി കൃഷ്ണമൂർത്തിയുടെയും ദീപ കൃഷ്ണമൂർത്തിയുടെയും മകനാണ് രചിൻ രവീന്ദ്ര. 1997-ൽ ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ബാംഗ്ലൂരിൽ ക്ലബ് ലെവൽ ക്രിക്കറ്റ് കളിച്ചിരുന്നു രവി കൃഷ്ണമൂർത്തി. സച്ചിൻ ടെൻഡുൽക്കറോടും രാഹുൽ ദ്രാവിഡിനോടുമുള്ള ആരാധനയുടെ പേരിലാണ് മകന് രാഹുലിന്റെ രായും സച്ചിന്റെ ച്ചിനും ചേർത്ത് രചിൻ എന്ന് രവി കൃഷ്ണമൂർത്തി പേരിട്ടത്. 1999ൽ വെല്ലിങ്ടണിലാണ് രചിൻ ജനിച്ചത്.