കോയമ്പത്തൂർ: ദക്ഷിണമേഖലയ്ക്കെതിരായ ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിനിടെ ബാറ്റർമാരെ നിരന്തരം സ്ലഡ്ജ് ചെയ്ത പശ്ചിമമേഖലയുടെ യശസ്വി ജയ്സ്വാളിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ നായകൻ അജിങ്ക്യ രഹാനെയെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിന്റെ അഞ്ചാം ദിനമാണ് സംഭവം അരങ്ങേറിയത്. മാന്യമായി കളിക്കണമെന്നും അല്ലാത്ത പക്ഷം പുറത്തുപോകണമെന്നുമാണ് വിഷയത്തിൽ രഹാനെ പ്രതികരിച്ചത്.

'നിയമം പിന്തുടരേണ്ടതുണ്ട്. കളിയേയും എതിരാളിയേയും അമ്പയർമാരേയും ബഹുമാനിക്കണം. എതിരാളികളേയും അമ്പയർമാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാൻ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അത് സാധ്യമല്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് പുറത്ത് പോവുക. അതാണ് എന്റെ രീതി' രഹാനെ വ്യക്തമാക്കുന്നു

രഹാനെ നയിച്ച വെസ്റ്റ്സോൺ ടീമും ഹനുമ വിഹാരി നയിച്ച സൗത്ത് സോണും തമ്മിലായിരുന്നു മത്സരം. സൗത്ത് സോണിന്റെ ബാറ്റിങിനിടെയാണ് സംഭവം. മധ്യനിര ബാറ്റർ രവി തേജ ബാറ്റ് ചെയ്യവെ ക്ലോസ് ഫീൽഡറായി നിർത്തിയതായിരുന്നു യശ്വസി ജയ്സ്വാളിനെ. എന്നാൽ രവി തേജയെ ജയ്സ്വാൾ നിരന്തരം ശല്യം ചെയ്തു. ഇക്കാര്യം രഹാനയുടെ ശ്രദ്ധയിൽപെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവെക്കാതെ ജയ്സ്വാൾ തന്നെ 'പണി' തുടർന്നു. തുടർന്ന് ജയ്‌സ്വാളിനെ അടുത്തേക്ക് വിളിച്ച രഹാനെ താക്കീത് നൽകി.

പക്ഷെ ഇതിനിടെ ക്രീസിലുണ്ടായിരുന്ന രവി തേജയ്ക്കു നേരെ ജയ്സ്വാൾ വിരൽ ചൂണ്ടുകയും മോശമായി എന്തോ സംസാരിക്കുകയും ചെയ്തു. തേജയ്ക്കു നേരെ നടന്നടുക്കാൻ ശ്രമിച്ച ജയ്സ്വാളിനെ രഹാനെ തടഞ്ഞു നിർത്തുകയും ഗ്രൗണ്ടിൽ നിന്നും പുറത്തു പോവാൻ ആവശ്യപ്പെടുകയുമായിരുന്നു.

50-ാം ഓവറിൽ രവിതേജയുമായി അതിരുവിട്ട വാക്കുതർക്കമാണ് ജയ്സ്വാൾ നടത്തിയത്. അമ്പയർമാരും രഹാനെയുമാണ് ഈ പ്രശ്നം തീർത്തത്. പിന്നീട് ജയ്സ്വാളിനെ ശാന്തനാക്കാൻ രഹാനെ ശ്രമിച്ചു.

ഈ സംഭവത്തിനുശേഷവും ജയ്സ്വാളിന്റെ പെരുമാറ്റത്തിന് മാറ്റമുണ്ടായില്ല. ഇതോടെയാണ് ദേഷ്യം പൂണ്ട രഹാനെ താരത്തോട് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മത്സരത്തിൽ പശ്ചിമമേഖല വിജയം നേടി. ഇരട്ട സെഞ്ചുറി നേടിയ ജയ്സ്വാളാണ് ടീമിന്റെ വിജയശിൽപ്പി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്സ്വാളാണ്. എന്നാൽ എത്ര മികച്ച പ്രകടനം നടത്തിയാലും ഗ്രൗണ്ടിൽ മാന്യത കാണിക്കാൻ പഠിക്കണമെന്ന് ആരാധകർ ജയ്സ്വാളിനോട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. താരത്തിനെതിരേ നിരവധിപേർ രംഗത്തെത്തിയിരുന്നു.

ക്യാപ്റ്റന്റെ ഉപദേശിനു തെല്ലും വില നൽകാതെ മോശമായി പെരുമാറിയ യശസ്വി ജയ്സ്വാളിനെ ഗ്രൗണ്ടിൽ നിന്നും പുറത്താക്കിയ അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.