തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് ഏഴ് വിക്കറ്റിന്റെ മിന്നും വിജയം. ഛത്തീസ്‌ഗഢ് ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ സെഷനിൽ തന്നെ വിജയം നേടിയെടുത്ത കേരളം മൂന്ന് പോയന്റ് സ്വന്തമാക്കി. സ്‌കോർ: ഛത്തീസ്‌ഗഢ് 149, 287, കേരളം 311, മൂന്നിന് 126.

രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് കേരളത്തിന്റെ വിജയശിൽപി. ആദ്യ മത്സരത്തിൽ കേരളം ഝാർഖണ്ഡിനെ തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ സമനില വഴങ്ങി.

തുമ്പ, സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 126 റൺസ് വിജയലക്ഷ്യം ഓപ്പണർമാരുടെ ബാറ്റിങ് മികവിൽ കേരളം അനായാസം മറികടന്നു. 66 റൺസുമായി പുറത്താവാതെ പി രാഹുലാണ് കേരളത്തെ രണ്ടാം വിജത്തിലേക്ക് നയിച്ചത്. രോഹൻ കുന്നുമ്മൽ 40 റൺസെടുത്തു.

സ്പിൻ ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ നാലാംദിനം ബാറ്റേന്തിയ കേരളത്തിനായി ഓപ്പണർമാരായ പി. രാഹുലും രോഹൻ എസ്. കുന്നുമ്മലും തകർപ്പൻ തുടക്കമാണ് നൽകിയത്. പെട്ടെന്ന് വിജയം കരസ്ഥമാക്കുന്നതിനായി ഇരുവരും ഏകദിന ശൈലിയിൽ ബാറ്റുവീശി. വെറും 10.3 ഓവറിൽ ഇരുവരും 86 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

എന്നാൽ രോഹനെ പുറത്താക്കൻ ഛത്തീസ്‌ഗഢ് ബൗളർ അജയ് മണ്ഡലിനായി. സച്ചിൻ ബേബി (1), അക്ഷയ് ചന്ദ്രൻ (10) എന്നിവർക്കും തിളങ്ങാനായില്ല. എന്നാൽ ജലജ് സക്സേനയെ കൂട്ടുപിടിച്ച് (0) രാഹുൽ വിജയം പൂർത്തിയാക്കി.

സുമിത് റുയികർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഛത്തീസ്‌ഗഢിന്റെ രണ്ടാം ഇന്നിങ്സ് 287നാണ് അവസാനിച്ചത്. 152 റൺസ് നേടിയ ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന് 125 റൺസിന്റെ ലീഡ് സമ്മാനിച്ചത്. സക്‌സേന ആറ് വിക്കറ്റെടുത്തിരുന്നു. രണ്ടിന് 10 എന്ന നിലയിലാണ് മൂന്നാംദിനം ഛത്തീസ്‌ഗഢ് ബാറ്റിങ് ആരംഭിച്ചത്.

റിഷഭ് തിവാരി (0), സാനിദ്ധ്യ ഹർകത് (0) എന്നിവരാണ് പുറത്തായിരുന്നത്. ഇന്ന് സ്‌കോർബോർഡിൽ 55 റൺസുള്ളപ്പോൾ അമൻദീപ് ഖാരെയും (30) പവലിയനിൽ തിരിച്ചെത്തി. ഭാട്ടിയ ഒരുഭാഗത്ത് പിടിച്ചുനിന്നെങ്കിലും അപ്പുറത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. ശശാങ്ക് സിംഗിനും (16), അജയ് മണ്ഡലിനും (22) തിളങ്ങാനായില്ല. ഇതിനിടെ ഭാട്ടിയ സെഞ്ചുറി പൂർത്തിയാക്കി.

228 പന്തുകൾ നേരിട്ട ഹർപ്രീത് മൂന്ന് സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. സക്‌സേനയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു ഹർപ്രീത്. മായങ്ക് യാദവ് (5), എം എസ് ഹുസൈൻ (20), സുമിത് റൂയികർ (13), സൗരഭ് മജൂംദാർ (1) എന്നിവരാണ് ക്രീസിൽ. എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സക്‌സേനയ്ക്ക് പുറമെ വൈശാഖ് ചന്ദ്രൻ രണ്ടും എൻ പി ബേസിൽ ഒരു വിക്കറ്റും വീഴ്‌ത്തി.

ഒന്നാം ഇന്നിങ്‌സിൽ 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ മത്സരം സമനിലയായാൽ പോലും കേരളത്തിന് പോയിന്റ് ലഭിക്കുമായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിൽ ഉണ്ടായിരുന്ന സച്ചിൻ ബേബിയും രോഹൻ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്‌കോർ ബോർഡിലേക്ക് റൺസെത്തി.

ആദ്യം രോഹനും പിന്നാലെ സച്ചിനും അർധ സെഞ്ചുറി നേടി. രോഹൻ പ്രേം 157 പന്തിൽ 77 ഉം സച്ചിൻ ബേബി 171 പന്തിൽ 77 ഉം റൺസെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റൺസെടുത്ത നായകൻ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയിൽ പിടിച്ച് നിൽക്കാനായത്. ഛത്തീസ്‌ഗഡിന് വേണ്ടി സുമിത് രുയ്കർ മൂന്ന് വിക്കറ്റുകൾ നേടി.

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഒന്നാം ഇന്നിങ്സിൽ ഛത്തീസ്‌ഗഢിനെ തകർത്തത്. വൈശാഖ് ചന്ദ്രൻ, സച്ചിൻ ബേബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 40 റൺസ് നേടിയ ഹർപ്രീത് സിങ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്‌കോറർ. സാനിദ്ധ്യ ഹർകത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡൽ(12), അമൻദീപ് ഖരെ(0), ശശാങ്ക് സിങ്(2), സുമിത് റൂയ്കർ(17) എംഎസ്എസ് ഹുസൈൻ(2), രവി കിരൺ(0), സൗരഭ് മജൂംദാർ(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.