ചെന്നൈ: ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ ആവേശം ഇനിയും വിട്ടുപോയിട്ടില്ല. ആഘോഷങ്ങള്‍ അവസാനിക്കുന്നതിന് മുമ്പായി അടുത്ത പര്യടനത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെടുകയും ചെയ്തു. പല അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ടി 20 ലോകകപ്പില്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ തന്റെ ഇഷ്ടപ്പെട്ട അനുഭവങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍. രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട കാര്യമാണ് അശ്വിന് പങ്കുവെക്കാന്‍ ഉള്ളത്.

ലോകകപ്പ് വിജയത്തിന് ശേഷം ലോകകിരീടം വിരാട് കോലി അത് പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന് കൈമാറി. ലോകകിരീടത്തെ ആലിംഗനം ചെയ്യുമ്പോള്‍ ദ്രാവിഡിന്റെ കണ്ണ് നിറഞ്ഞു. പിന്നാലെ ദ്രാവിഡ് ആവേശഭരിതനായി. ദ്രാവിഡ് ലോകവിജയം ആസ്വദിക്കുന്നത് താന്‍ കണ്ടു. ആ നിമിഷമാണ് ലോകകപ്പിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷമെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പ്രതികരിച്ചു.

എല്ലാം നേടിയ രാഹുല്‍ ദ്രാവിഡിനെക്കുറിച്ചും തനിക്ക് സംസാരിക്കണമെന്ന് അശ്വിന്‍ പറഞ്ഞു. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ?ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുമ്പോല്‍ രാഹുല്‍ ദ്രാവിഡായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ഏതാനും മാസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. പിന്നെയും ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്തെങ്കിലും മോശമായി സംഭവിച്ചാല്‍, ടീം ഒരു മത്സരം പരാജയപ്പെട്ടാല്‍ ദ്രാവിഡ് എന്ത് ചെയ്യുകയായിരുന്നുവെന്ന് ആളുകള്‍ ചോദിക്കുമെന്ന് അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷമായി ദ്രാവിഡിനെ തനിക്ക് അറിയാം. ഇന്ത്യന്‍ ടീമിനായി അയാള്‍ എത്രയധികമായി കഠിനാദ്ധ്വാനം ചെയ്തുവെന്ന് തനിക്ക് അറിയാം. ഓരോ താരത്തിന്റെയും കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ദ്രാവിഡ് ശ്രമിച്ചു. ഗ്രൗണ്ടിന് പുറത്ത് ചിലപ്പോള്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും ദ്രാവിഡ് ചിന്തിച്ചിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയെക്കുറിച്ചായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.