ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിശ്രമം ആവശ്യപ്പെട്ട വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും ടീമിലേക്ക് തിരിച്ചുവിളിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറും. ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുകഴിഞ്ഞു. അതിനാല്‍ ഇരുവരും ഏകദിന ടെസ്റ്റ് പരമ്പരകളില്‍ വലിയ മത്സരങ്ങളുടെ ഭാഗമാകണം.

ബാറ്റര്‍മാരേക്കാള്‍ ബൗളര്‍മാര്‍ക്കാണ് വിശ്രമം നല്‍കേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കന്‍ പരമ്പരയില്‍ ബുംറയ്ക്ക് വിശ്രമം നല്‍കിയത്. എന്നാല്‍ ഒരു ബാറ്റര്‍ മികച്ച ഫോമിലാണെങ്കില്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും കായികക്ഷമത സൂക്ഷിക്കുകയാണെങ്കില്‍ 2027ലെ ഏകദിന ലോകകപ്പില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയും. ഇരുവരിലും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്.

വിരാട് കോലിയും രോഹിത് ശര്‍മയും അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുമോ എന്ന ചോദ്യത്തിനാണ് ഗൗതം ഗംഭീര്‍ മറുപടി നല്‍കിയത്. എപ്പോള്‍ വിരമിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്ന് ഗംഭീര്‍ പറഞ്ഞു. അവരില്‍ ഇനിയെത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് എനിക്ക് പറയാനാവില്ല. ടീമിന്റെ വിജയത്തിനായി സംഭാവന നല്‍കാന്‍ കഴിയുന്നിടത്തോളം കാലം ഇരുവര്‍ക്കും കളിക്കാനാകുമെന്നും വ്യക്തികളല്ല ടീമാണ് എല്ലായ്‌പ്പോഴും പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.

കോലിയും രോഹിത്തും ഇപ്പോഴും ലോകോത്തര താരങ്ങളാണ്, ഏതൊരു ടീമും ടീമിലെടുക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. അവര്‍ക്ക് ഇനിയും ഒരുപാട് സംഭാവന ചെയ്യാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. വലിയ ടൂര്‍ണെമന്റുകളില്‍ ഇപ്പോഴും മികവ് കാട്ടാനാകുമെന്ന് കഴിഞ്ഞ ടി20 ലോകകപ്പിലും അവര്‍ തെളിയിച്ചതാണ്. കായികക്ഷമത നിലനിര്‍ത്താനായാല്‍ 2027ലെ ഏകദിന ലോകകപ്പ് വരെ അവര്‍ക്ക് കളി തുടരാനാകും.

വരാനിക്കിരിക്കുന്ന മാസങ്ങളില്‍ കോലിയും രോഹിത്തും ഇന്ത്യക്കായി പരമാവധി ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുമെന്നും ഗഭീര്‍ പറഞ്ഞു. അതേസമയം, ജസ്പ്രീത് ബുമ്രയുടെ കാര്യം പ്രത്യേകതയുള്ളതാണെന്നും ജോലി ഭാരം കണക്കിലെടുത്ത് നിര്‍ണായക പരമ്പരകള്‍ക്ക് മുമ്പ് ബുമ്രക്ക് വിശ്രമം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് തിരിച്ചുവരികയാണ്. ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര വരുന്നു. ഈ സമയങ്ങളില്‍ കായികക്ഷമത കാത്തുസൂക്ഷിക്കാന്‍ ഇരുതാരങ്ങള്‍ക്കും കഴിയണം. താനാണ് ഇരുവരും ശ്രീലങ്കന്‍ പരമ്പരയുടെ ഭാഗമാകണമെന്ന് പറഞ്ഞത്. അവരില്‍ എത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്ക് അറിയാന്‍ കഴിയണം. ഇരുവരെയും ശ്രദ്ധിക്കൂ. ഇപ്പോഴും രണ്ട് താരങ്ങളും ലോകോത്തര ബാറ്റര്‍മാരാണെന്നും ഗംഭീര്‍ പ്രതികരിച്ചു.

ലോകത്തെ ഏറ്റവും മികച്ച ടീമിനെയാണ് താന്‍ ഏറ്റെടുക്കുന്നത്. ട്വന്റി 20യില്‍ ലോകചാമ്പ്യനും ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലിസ്റ്റുകളുമാണ് ഇന്ത്യ. ഈ ടീമിനെ സന്തോഷത്തോടെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഒരുപാട് ആശയകുഴപ്പങ്ങള്‍ തനിക്കില്ല. എങ്കിലും ചില കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഏത് പ്രശ്‌നത്തിലും തനിക്ക് ജയ് ഷായെ സമീപിക്കാം. ഗൗതം ഗംഭീര്‍ എന്ന വ്യക്തി പ്രധാനമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയര്‍ച്ചയാണ് പ്രധാനമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രവീന്ദ്ര ജഡേജയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്നിന് വിശദീകരണം നല്‍കിയത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറായിരുന്നു. ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതല്ല, മൂന്ന് ഏകദിനങ്ങള്‍ മാത്രമുള്ള ചെറിയ പരമ്പരയില്‍ അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരേസമം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ജഡേജക്ക് പ്രധാന റോളുണ്ടാവുമെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ചെറിയ പരമ്പരയില്‍ ടീമിലെടുത്താലും അതേ ശൈലിയില്‍ പന്തെറിയുന്ന അക്‌സര്‍ ടീമിലുള്ളതിനാല്‍ ഏതെങ്കിലും ഒരു താരത്തെ ബെഞ്ചിലിരുത്തേണ്ടിവരുമെന്നതും കണക്കിലെടുത്തിരുന്നുവെന്നും അല്ലാതെ ജഡേജയെ തഴഞ്ഞതല്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു.