കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭകളെ എല്ലാവർക്കും നന്നായി അറിയാം. ഏത് പൊസിഷനിലും ബാറ്റ് വീശാൻ കഴിവുള്ള താരങ്ങൾ ആരെന്നും വ്യക്തം. സൂര്യകുമാർ യാദവ് കഴിഞ്ഞാൽ പിന്നെ സഞ്ജു വി സാംസണാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഉറച്ച താരമാകേണ്ടത്. പക്ഷേ ആരും സഞ്ജുവിനെ അംഗീകരിക്കുന്നില്ല. ഇതു തന്നെയാണ് ന്യൂസിലണ്ടിനെതിരായ രണ്ടാം ട്വന്റി ട്വന്റിയിലും കണ്ടത്. ക്ലാസിക് ബാറ്റിംഗിനൊപ്പം റൺ ഉയർത്തുന്നതിനും പ്രതിഭയുള്ള സഞ്ജു കരയ്ക്ക് പുറത്തിരുന്നു.

പകരം പരീക്ഷണമായി ഋഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പറെ ഓപ്പണറാക്കി. ഫലമോ ഇന്ത്യൻ ഓപ്പണിങ് വീണ്ടും പരാജയപ്പെട്ടു. ഇശാന്ത് കിഷന് അധിക സമ്മർദ്ദമായി. പവർ പ്ലേയിൽ ഇന്ത്യ നേടിയത് വെറും 42 റൺസ്. അതിൽ എട്ട് വൈഡും രണ്ട് ലൈഗ് ബൈയും. അഞ്ച് ഓവർ പൂർത്തിയായപ്പോൾ ഇന്ത്യൻ സ്‌കോർ 36 റൺസ്. ഇതിൽ ഇരുപതും ഇശാന്ത് കിഷൻ വക. 12 പന്തിൽ പന്ത് നേടിയത് ആറും. അങ്ങനെ കുട്ടി ക്രിക്കറ്റിൽ 'പന്ത്' ദുരന്തം തുടരുകയാണ്.

 വിക്കറ്റ് കീപ്പറായും ഫീൽഡറായും ബാറ്റ്സ്മാനായും എല്ലാം സഞ്ജു പ്രതിഭ തെളിയിച്ചു. കിട്ടുന്ന അവസരങ്ങളിലെല്ലാം സമചിത്തതയോടെ ഉറച്ചു നിന്ന് ബാറ്റ് വീശി. വിജയങ്ങളും ടീം ഇന്ത്യയ്ക്ക് നൽകി. രോഹിത് ശർമ്മയും വിരാട് കോലിയും കെ എൽ രാഹുലും ഉള്ള ടീമിൽ സഞ്ജുവിന്റെ സ്ഥാനം സ്ഥിരമല്ലെന്ന് അവർ പറഞ്ഞു. പക്ഷേ ഇവർക്ക് വിശ്രമം നൽകുമ്പോഴും ബൗണ്ടറിക്ക് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. സ്ഥിരമായി പരാജയപ്പെടുന്ന ഋഷഭ് പന്ത് ബാറ്റിംഗിൽ പരാജയമായിട്ടും ആരും അതു മാത്രം ശ്രദ്ധിക്കുന്നില്ല.

 

അതേസമയം സഞ്ജുവിനെ പുറത്തിരുത്തിയതിനും ഋഷഭ് പന്ത് പരാജയപ്പെട്ടതിനും പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം വ്യാപകമായിരിക്കുകയാണ്.സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് കണക്കിന് കിട്ടുകയും ചെയ്തു. ഓപ്പണറായി എത്തിയ പന്ത് 13 പന്തിൽ ആറ് റൺസുമായി മടങ്ങുകയും ചെയ്തിരുന്നു. ഏറ്റവും നിർഭാഗ്യശാലിയായ ക്രിക്കറ്റാണ് സഞ്ജുവെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാറ്റസും ആരാധകർ ചൂണ്ടികാണിക്കുന്നുണ്ട്.

 

കഴിഞ്ഞ അഞ്ച് ടി20 ഇന്നിങ്സുകളിൽ 73 റൺസാണ് പന്തിന്റെ സമ്പാദ്യം. അതേസമയം, സഞ്ജു 179 റൺസ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യർ 102 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 84 റൺസ് മാത്രമാണ് നേടിയത്.സഞ്ജുവുമായിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നണ് ബിസിസിഐയോട് മറ്റൊരു ആരാധകൻ ചോദിക്കുന്നത്. കഴിവ് തെളിയിക്കാൻ ഇനിയും സഞ്ജുവെന്താണ് ചെയ്യേണ്ടതെന്നാണ് മറ്റൊരു ചോദ്യം.തുടർച്ചയായി പന്ത് നിരാശപ്പെടുത്തുമ്പോഴും എന്തുകൊണ്ടാണ് സഞ്ജുവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മറ്റൊരു ക്രിക്കറ്റ് ആരാധകൻ.ഇത്തരത്തിൽ നിരവധി ട്വീറ്റുകളാണ് ട്വിറ്ററിൽ നിറയുന്നത്. ചില ട്വീറ്റുകൾ വായിക്കാം...

 

ഇതിന് പിന്നാലെ സഞ്ജുവിനെ പിന്തുണച്ച് മുൻതാരവും കോച്ചുമായ രവിശാസ്ത്രിയും രംഗത്തെത്തി.ട്വന്റി 20 ലോകകപ്പിൽനിന്ന് ഇന്ത്യ ടീം പുറത്തായി ഒരാഴ്ച പിന്നിടുമ്പോൾ സഞ്ജു സാംസണിനു വേണ്ടി വാദിച്ചുള്ള ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയുടെ വിഡിയോ ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നു. സഞ്ജു സാംസണെ ടീമിനു പുറത്തിരുത്തുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിന് രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ് വിഡിയോ.

ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലിണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ സ്റ്റാർ സ്‌പോർട്‌സിൽ നടന്ന ചർച്ചയിലായിരുന്നു രവി ശാസ്ത്രിയുടെ പരാമർശം. സഞ്ജുവിന് കൂടുതൽ അവസരം നൽകാൻ ഇന്ത്യൻ ടീം തയാറാകാണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

 

'സഞ്ജുവിനെപ്പോലുള്ള യുവതാരങ്ങളേ നോക്കൂ...അയാൾക്ക് അവസരം നൽകൂ. അദ്ദേഹത്തിന് പത്തു മത്സരങ്ങൾ കളിക്കാൻ അവസരം നൽകൂ. രണ്ടു മത്സരങ്ങളിൽ കളിപ്പിച്ച് ബാക്കിയുള്ളതിൽ പുറത്തുനിർത്തുന്ന രീതിയല്ല വേണ്ടത്. മറ്റുള്ളവരെ മാറ്റി നിർത്തൂ. എന്നിട്ട് അയാൾക്ക് 10 മത്സരങ്ങൾ കളിക്കാൻ നൽകൂ. അതു കണ്ട് തീരുമാനിക്കൂ, അദ്ദേഹത്തിന് കൂടുതൽ അവസരം നൽകണമോ വേണ്ടയോ എന്ന്' ശാസ്ത്രി പറഞ്ഞു.

ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ സഞ്ജു ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാത്തതിൽ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.