മുംബൈ: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം നേടി.ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനമാണ് സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നത്.മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും.

ഐപിഎല്ലിലെ പേസ് ബൗളിങ് സെന്‍സേഷന്‍ മായങ്ക് യാദവ് ആദ്യമായി ടീമിലിടം നേടി.മായങ്കിനൊപ്പം ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും സംഘത്തിലുള്‍പ്പെട്ടിട്ടുണ്ട്. മായങ്കിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലക്നൗ സൂപ്പര്‍ ജയന്റ്സ് താരമായ മയങ്ക്,ഐപിഎല്ലിന്റെ ഇക്കഴിഞ്ഞ സീസണില്‍ 150 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് സിലക്ടര്‍മാരെ ഞെട്ടിച്ചിരുന്നു.026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ പ്രധാന വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടംനേടിയത്.

15 അംഗ ടീമില്‍ ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരെന്നു പ്രഖ്യാപിച്ചിട്ടില്ല. യുവതാരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, നിതീഷ് റെഡ്ഡി എന്നിവരും ടീമിലുണ്ട്.കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്.

ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ മുന്‍നിര്‍ത്തിയാണ് റിഷഭ് പന്തിന് വിശ്രമം നല്‍കിയത്.

യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്ല്,ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ - ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും.അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓപ്പണിങ്ങില്‍ സഞ്ജുവിന് അത്ര നല്ല റെക്കോര്‍ഡ് അല്ല ഉള്ളത്.ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിച്ചു. ഇത്തവണയും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.ഒക്ടോബര്‍ 6നാണ് ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്.മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.ഗ്വാളിയറിലാണ് ആദ്യ ടി20.ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.