മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശിഖർ ധവാൻ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി ഇടംനേടി. മറ്റൊരു വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം ട്വന്റി 20 ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകി കൊണ്ടാണ് യുവ താരങ്ങൾ കൂടുതൽ ഉൾപ്പെടുന്ന ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.

മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായേക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നെങ്കിലും ശ്രേയ്യസ് അയ്യരെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിട്ടുള്ളത്. ന്യൂസിലൻഡ് എ ടീമിനെ എതിരെ ഇന്ത്യൻ എ ടീമിനെ സഞ്ജുവാണ് നയിച്ചത്. നായകനായും ബാറ്ററായും താരം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം എത്തുമെന്നത് ഉറപ്പായിരുന്നു.

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല. ട്വന്റി 20 സംഘം ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും. ഒക്ടോബർ ആറിന് ലഖ്നൗവിലാണ് ആദ്യ ഏകദിനം. ഒമ്പതിന് റാഞ്ചിയിൽ രണ്ടാം മത്സരവും 11-ന് ഡൽഹിയിൽ മൂന്നാം ഏകദിനവും നടക്കും.

ശിഖർ ധവാൻ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, രജത് പാട്ടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, അവേശ് ഖാൻ, മുഹമ്മദ്. സിറാജ്, ദീപക് ചാഹർ.