ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് പേസർ ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്കും ടീമിൽ നിന്നും താരത്തിന്റെ പുറത്താകലുമാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ച. പരിക്ക് ഗുരുതരമാണെന്നും ബുംറ ലോകകപ്പിൽ കളിച്ചേക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആറു മാസത്തോളം ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം ബുംറയുടെ നടുവിന് പരിക്കേൽക്കാനുള്ള സാധ്യത ഒരു വർഷം മുമ്പെ പ്രവചിച്ച മുൻ പാക് പേസർ ഷൊയൈബ് അക്തറുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ബുംറയുടെ വ്യത്യസ്ത രീതിയിലുള്ള ബൗളിങ് ആക്ഷൻ കരിയറിനെ തന്നെ ഭീഷണിയാകുന്ന പുറംഭാഗത്തെ പരിക്കിലേക്ക് നയിക്കുമെന്ന അക്തറിന്റെ പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. സ്പോർട്സ് ടാക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ബുംറക്ക് ഒരു വർഷത്തിനുള്ളിൽ പരിക്കേൽക്കുമെന്ന് അക്തർ പറഞ്ഞത്.

''ഫ്രണ്ട് ഓൺ ആക്ഷൻ അടിസ്ഥാനമാക്കിയാണ് ബുംറയുടെ ബൗളിങ്. ഇത്തരത്തിലുള്ള ആക്ഷനുള്ള കളിക്കാർ അവരുടെ പിറക് വശവും തോളിന്റെ വേഗതയും ഉപയോഗിച്ചാണ് ബൗൾ ചെയ്യാറ്. സൈഡ് ഓൺ ആക്ഷനുള്ള ഞങ്ങളെ പോലുള്ളവർക്ക് ബൗൾ ചെയ്യുമ്പോൾ പിറക് വശത്ത് വരുന്ന സമ്മർദത്തെ കൈകാര്യം ചെയ്യാനാകും. എന്നാൽ ഫ്രണ്ട് ഓൺ ആക്ഷനുള്ളവർക്ക് അതിന് സാധിക്കാറില്ല. ഇയാൻ ബിഷപ്പും ഷെയ്ൻ ബോണ്ടും ഇത്തരത്തിൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ടുപേർക്കും ഫ്രണ്ട് ഓൺ ആക്ഷനാണ്. ബുംറ ഇക്കാര്യം ചെയ്യണം, എന്തെന്നാൽ ഒരു മത്സരം കളിച്ചാൽ അടുത്ത മത്സരത്തിൽ വിശ്രമം എടുക്കണം എന്നിട്ട് റീഹാബ് ചെയ്യണം. ഇത്തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യണം. എല്ലാ മത്സരത്തിലും ബുംറയെ കളിപ്പിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ബുംറയ്ക്ക് കാര്യമായ പരിക്കേൽക്കും. ബുംറയെ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ കളിപ്പിക്കുക. എന്നിട്ട് പിൻവലിക്കുക. ദീർഘ കാലം ഇവിടെ തുടരണമെങ്കിൽ ഇത്തരത്തിൽ ബുംറ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.'' - അക്തർ പറഞ്ഞു.

ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ട്, വിൻഡീസ് പേസർ ഇയാൻ ബിഷപ്പ് എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബുംറക്കും ഇവരെപ്പോലെ പരിക്കേൽക്കാനുള്ള സാധ്യത അക്തർ വിശദീകരിച്ചത്. അക്തറുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ചാണ് ആരാധകർ ഇപ്പോൾ വീഡിയോ പങ്കുവെക്കുന്നത്. മുൻ വിൻഡീസ് പേസർ മൈക്കൽ ഹോൾഡിംഗും ബുംറയുടെ നടുവിന് പരിക്കേൽക്കാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു.

കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനു മുമ്പായാണ് ബുംറ പുറംവേദനയെ കുറിച്ച് പരാതിപ്പെട്ടത്. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിർദേശിച്ചത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ ബുംറ തുടർന്ന് കളിക്കില്ല.

പുറത്തേറ്റ പരിക്കിനെത്തുടർന്ന് രണ്ട് മാസത്തെ വിശ്രമത്തിനുശേഷം മത്സര ക്രിക്കറ്റിൽ തിരിച്ചെത്തിയ ബുംറ ഓസ്‌ട്രേലിയക്കെതിരെ രണ്ട് ട്വന്റി 20 മത്സരങ്ങളിൽ കളിച്ചെങ്കിലും പുറം വേദന അലട്ടിയതിനാൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20 നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ബുംറ ഒരു മാസം മുതൽ ആറ് മാസം വരെ വിശ്രമം വേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.