കൊളംബോ: രാഷ്ട്രീയ - സാമ്പത്തിക പ്രതിസന്ധികളിൽ തളർന്ന ശ്രീലങ്കയിലെ ജനതയ്ക്ക് പ്രത്യാശ പകർന്ന ഏഷ്യാ കപ്പ് കിരീട നേട്ടം ആഘോഷമാക്കി ദേശീയ ടീമിന് ഊഷ്മള വരവേൽപ്പ്. ശ്രീലങ്ക ആതിഥേയരാവേണ്ടിയിരുന്ന ഏഷ്യാ കപ്പ് ടൂർണമെന്റ് അവസാന നിമിഷം യുഎഇയിലേക്ക് മാറ്റേണ്ടി വന്നിട്ടും നാട്ടിലേക്ക് ഏഷ്യാ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ ദസുൻ ഷനകയ്ക്കും സംഘത്തിനും ശ്രീലങ്കൻ ജനത വീരോചിതമായ വരവേൽപ്പാണ് ഒരുക്കിയത്.

ഫൈനലിൽ നിർണായക ടോസ് നഷ്ടമായിട്ടും 10 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും തളരാതെ പൊരുതിയ ലങ്ക പാക്കിസ്ഥാനെ 23 റൺസിന് വീഴ്‌ത്തിയാണ് ഏഷ്യാ കപ്പിൽ ആറാം കിരീടം നേടിയത്. എടുത്തു പറയാൻ സൂപ്പർ താരങ്ങളാരും ഇല്ലെങ്കിലും ഏഷ്യാ കപ്പിൽ ശ്രീലങ്കൻ താരങ്ങൾ പുറത്തെടുത്ത പോരാട്ടവീര്യം മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ആരാധകരുടെ പോലും മനം കവരുന്നതായിരുന്നു. ക്യാച്ചുകൾ പറന്നു പിടിച്ചും ബൗണ്ടറികൾ വീണ് തടുത്തുമെല്ലാം അവർ ടീം എന്ന നിലയിൽ പുറത്തെടുത്ത ഒത്തിണക്കവും പോരാട്ടവീര്യവും മറ്റ് ടീമുകൾക്കും മാതൃകയാക്കാവുന്നതായിരുന്നു

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പ് ജയിച്ച് നാട്ടിൽ തിരിച്ചെത്തിയ ലങ്കൻ താരങ്ങൾക്ക് വീരോചിത സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയത്. തുറന്ന ബസിൽ കളിക്കാർ കിരീടവുമായി ലങ്കൻ നഗരങ്ങളിലൂടെ വിക്ടറി പരേഡ് നടത്തി. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ക്യാപ്റ്റൻ ദസുൻ ഷനകയുടെ നേതൃത്വത്തിലുള്ള ലങ്കൻ ടീം കൊളംബോയിൽ വിമാനമിറങ്ങിയത്. ബന്ദാരതിലകെ രാജ്യാന്തര വിമാനത്താവളത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗങ്ങളും ഒഫീഷ്യൽസും ചേർന്നാണ് കളിക്കാരെ സ്വീകരിച്ചത്.

പിന്നീട് ചുവന്ന നിറമുള്ള തുറന്ന ബസിൽ കളിക്കാർ നഗരത്തിലൂടെ വിക്ടറി പരേഡ് നടത്തി. കൊളംബോയിൽ നിന്ന് കതുനായകയിലേക്കായിരുന്നു ലങ്കൻ താരങ്ങളുടെ വിക്ടറി പരേഡ് തുടങ്ങിയത്. കളിക്കാരെ അഭിവാദ്യം ചെയ്യാൻ റോഡിന്റെ ഇരുവശത്തും നൂറുകണക്കിന് ആരാധകാരാണ് തടിച്ചു കൂടിയിരുന്നത്.

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ശ്രീലങ്ക 58-5ലേക്ക് കൂപ്പുകുത്തിയിരുന്നു. പത്തോവർ പിന്നിട്ടപ്പോൾ 67-5 ആയിരുന്നു ലങ്കയുടെ സ്‌കോർ. അവസാന പത്തോവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 103 റൺസാണ് ലങ്ക അടിച്ചു കൂട്ടിയത്. ഭാനുക രജപക്‌സെയും വാനിന്ദു ഹസരങ്കയും ചമിക കരുണരത്‌നെയും ചേർന്നാണ് ലങ്കയെ 170ൽ എത്തിച്ചത്. രജപക്‌സെ 45 പന്തിൽ പുറത്താകാതെ 71 റൺസടിച്ച് ലങ്കയുടെ ടോപ് സ്‌കോററായി.

മറുപടി ബാറ്റിംഗിൽ പത്തോവർ പിന്നിടുമ്പോൾ പാക്കിസ്ഥാനും 67-2 എന്ന സ്‌കോറിലായിരുന്നു. ആദ്യ പന്തെറിയും മുമ്പെ വൈഡിലൂടെയും നോ ബോളിലൂടെയും ഒമ്പത് എക്‌സ്ട്രാ റണ്ണുകൾ ലങ്ക വഴങ്ങിയിരുന്നു. 93-2 എന്ന മികച്ച നിലയിലെത്തിയിട്ടും പാക്കിസ്ഥാന് 20 ഓവറിൽ 147 റൺസിലെത്താനെ കഴിഞ്ഞുള്ളു.