ബ്രിസ്‌ബേൻ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ സന്നാഹ മത്സരം നാളെ നടക്കും. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. രണ്ട് വർഷം മുമ്പ് ഓസീസിനെ വീഴ്‌ത്തി ടെസ്റ്റ് പരമ്പര നേടിയ ബ്രിസ്‌ബേനിലെ ഗാബയിലാണ് മത്സരം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ 2-0ന്റെ തോൽവി വഴങ്ങിയാണ് ഓസീസ് വരുന്നത്. ഇന്ത്യയാകട്ടെ ഓസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും നാട്ടിൽ തോൽപ്പിച്ച പരമ്പര നേടിയെങ്കിലും വെസ്റ്റേൺ ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ തോൽവി വഴങ്ങി.

പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ പേസർ ജസ്പ്രീത് ബുമ്രക്ക് പകരം ടീമിലെത്തിയ മുഹമ്മദ് ഷമിക്ക് സൂപ്പർ 12ൽ പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിന് മുമ്പ് മികവ് കാട്ടാനുള്ള അവസരമാണ് നാളെ. ഇന്ന് പരിശീലനത്തിനിറങ്ങിയ ഷമിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. സ്പിന്നർമാരായി ആർ അശ്വിനെയും യുസ്വേന്ദ്ര ചാഹലിനെയുമാകും ആദ്യ ഇലവനിൽ ഇന്ത്യ പരീക്ഷിക്കുക.

പേസർ ഹർഷൽ പട്ടേലിനും പാക്കിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് താളം കണ്ടെത്താനുള്ള അവസരമാണ് നാളെ. ബാറ്റിങ് നിരയിൽ റിഷഭ് പന്തിന് അവസരം ലഭിക്കുമോ എന്നതും ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഗാബയിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചത് റിഷഭ് പന്തിന്റെ ബാറ്റിംഗായിരുന്നു. ബാറ്റിങ് ഓർഡറിൽ വിരാട് കോലിയുടെ തിരിച്ചുവരവും നാളെ കാണാനാകും. സന്നാഹ മത്സരമായതിനാൽ പരമാവധി താരങ്ങൾക്ക് അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയാറായേക്കും.