മെൽബൺ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ അവിസ്മരണീയ വിജയത്തിൽ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായ വിരാാട് കോലിയെ വാനോളം പുകഴ്‌ത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പാക്കിസ്ഥാൻ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തിൽ 82 റൺസുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ഹാർദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവർ തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചു രോഹിത് സംസാരിച്ചു.

മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. രോഹിത്തിന്റെ വാക്കുകൾ... ''എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്തരം മത്സരങ്ങളിൽ ഇങ്ങനൊരു ഫലം പ്രതീക്ഷിക്കില്ല. പറ്റുന്നിടത്തോളം മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. വിരാട് കോലി- ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിർണായകമായത്. പിച്ചിൽ സ്വിങ്ങും ബൗൺസും ഉണ്ടായിരുന്നു. അവർക്ക് ഇഫ്തിഖർ അഹമ്മദ്- ഷാൻ മസൂദ് സഖ്യത്തിലൂടെ മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി.

മാത്രമല്ല, അവസാന ഓവറുകളിലും അവർ നന്നായിട്ട് പന്തെറിഞ്ഞു. മാത്രമല്ല, ഞങ്ങൾക്കറിയാമായിരുന്നു മത്സരം സ്വന്തമാക്കണമെങ്കിൽ കഠിന പ്രയത്നം ചെയ്യണമായിരുന്നുവെന്ന്. കോലി- പാണ്ഡ്യ സഖ്യം അവരുടെ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്തു. ഇത്തരത്തിൽ തുടങ്ങാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഇത്തരത്തിൽ ബാറ്റ് ചെയ്തതിനെ കോലിയെ ഞാൻ നമിക്കുന്നു. കോലി ഇന്ത്യക്ക് വേണ്ടി കളിച്ചതിൽ ഏറ്റവും മികച്ച ഇന്നിങ്സായിരിക്കുമിത്. ഞാൻ എല്ലാവരോരും നന്ദി പറയുന്നു.'' രോഹിത് പറഞ്ഞുനിർത്തി.

പരിശീലകൻ രാഹുൽ ദ്രാവിഡ്, കോലിയെ കെട്ടിപ്പിടിക്കുന്ന ചിത്രയും ആരാധകർ ഏറ്റെടുത്തു. അതുവരെ ആഘോഷങ്ങളിൽ ഒന്നും ദ്രാവിഡിനെ കണ്ടിരുന്നില്ല. അതിനിടെയാണ് ഇത്തരത്തിലൊരു ചിത്രം പ്രചരിച്ചത്. നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമയും കോലിയെ വാരിപ്പുണർന്നിരുന്നു.

ഇന്ത്യ വിജയം പിടിക്കുമ്പോൾ ഷഹീൻ അഫ്രീദിയെറിഞ്ഞ 18-ാം ഓവറാണ് നിർണായകമായത്. 17 റൺസാണ് ഇന്ത്യ ആ ഓവറിൽ അടിച്ചെടുത്തത്. വിരാട് കോലി തന്നെയാണ് ഇതിൽ ഭൂരിഭാഗവും നേടിയത്. അവസാന മൂന്ന് ഓവറിൽ 48 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഫ്രീദിയുടെ ഓവറിൽ 17 റൺസ് വന്നു. 18ാം ഓവർ എറിയാനെത്തിയത് ഹാരിസ് റൗഫ്. 15 റൺസാണ് ആ ഓവരിൽ കോലി- പാണ്ഡ്യ സഖ്യം നേടിയത്.

ഓവറിന്റെ നാലാം പന്തുവരെയാണ് മൂന്ന് റൺസ് മാത്രമാണ് റൗഫ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ അഞ്ചാം പന്ത് അനായാസം കോലി സിക്സ് നേടി. അതും ലോൺ ഓണിലൂടെ. ആ ഷോട്ടിന് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. താനാണ് ക്രിക്കറ്റിലെ രാജാവെന്ന് ഒരിക്കൽകൂടി തെളിയിക്കുന്ന ഷോട്ട്. അടുത്ത പന്തും സിക്സും നേടി കോലി വിജയത്തിലെത്താൻ ധൃതി കൂട്ടി. പിന്നാലെ അവസാന ഓവറിൽ വിജയം പൂർത്തിയാക്കി.

റൗഫിനെതിരെ നേടിയ ഷോട്ടാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നത്. മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ് ഷോട്ടിന്റെ വീഡിയോ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ഷോട്ടെന്നാണ് പ്രസാദ് പറഞ്ഞത്. എന്തിനാണ് നമ്മൾ സാക്ഷിയായതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇന്ത്യ- പാക് മത്സരങ്ങളിലെ ഏറ്റവും മികച്ചതെന്നുമാണ് പ്രസാദ് ട്വീറ്റിൽ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം....

പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ ആവേശജയം ലോകത്തെ കോടിക്കണക്കിന് ആരാധകരെ മാത്രമല്ല ആവേശത്തിലേക്ക് തള്ളിവിട്ടത്. മുൻ ഇന്ത്യൻ താരങ്ങളെക്കൂടിയാണ്. മെൽബണിലെ ഒരു ലക്ഷത്തോളം കാണികൾക്കൊപ്പം കളി പറഞ്ഞും കളി കണ്ടുമിരുന്ന മുൻ താരങ്ങളായ ഇർഫാൻ പത്താനും സുനിൽ ഗവാസ്‌കറും കൃഷ്ണമാചാരി ശ്രീകാന്തും അടക്കമുള്ള ഇന്ത്യയുടെ മുൻ താരനിര വിജയ നിമിഷത്തിൽ ആവേശത്തോടെ തുള്ളിച്ചാടി.

അവസാന പന്തിൽ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തിൽ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടിയ 73കാരനായ സുനിൽ ഗവാസ്‌കർക്കും അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള ഇർഫാൻ പത്താനുമെല്ലാം വിജയാവേശം മറച്ചുവെക്കാനായില്ല. ട20 ലോകകപ്പിന്റെ കമന്റ്റ്‌റർമാരായി എത്തിയതാണ് മുൻ താരങ്ങൾ. മത്സരം അവസാന ഓവറിലേക്ക് നീണ്ടതോടെ ബൗണ്ടറി ലൈനിനരികിൽ സമ്മർദ്ദം ഉള്ളിലൊതുക്കി നിൽക്കുകയായിരുന്നു അവർ. ഒടുവിൽ മുഹമ്മദ് നവാസിന്റെ അവസാന പന്തിൽ അശ്വിൻ വിജയ റൺ കുറിക്കുമ്പോൾ ആവേശം അണപൊട്ടി.