ആന്റിഗ്വ: പ്രഥമലോകകപ്പ് നേടിയ ശേഷം കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിൽ ഇന്ത്യൻ ടീമിന്റെ യാത്ര അത്ര സുഖമുള്ളതല്ല.ഒരു തവണ ഫൈനലിലും മറ്റൊരു തവണ സെമിയിലുമൊക്കെയായി വീഴാനായിരുന്നു ഇന്ത്യയുടെ വിധി.ഈ യാത്രയിൽ ഇന്ത്യൻ ടീമിനെ ഏറ്റവും കൂടുതൽ വേട്ടയാടുന്നത് കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോടെറ്റ തോൽവിയാകും.അന്ന് പത്ത് വിക്കറ്റിനാണ് ബട്ടലറും സംഘവും ഇന്ത്യൻ തകർത്തെറിഞ്ഞത്.അന്ന് ട്വന്റി ട്വന്റി മൈതാനം വിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ വീണ്ടും ടീം ഇന്ത്യയുടെ ട്വന്റി ട്വന്റി കുപ്പായം അണിഞ്ഞത് ഏതാനും മാസം മുൻപുമാത്രമാണ്.ഇന്ന് വീണ്ടും സമാനമായൊരു പോരിനിറങ്ങുമ്പോൾ ഒരു ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയെ തൃപ്തിപെടുത്തില്ല.

പ്രാഥമികഘട്ടത്തിൽ നിന്ന് ഞെങ്ങിഞെരുങ്ങി സൂപ്പർ 8ൽ പ്രവേശിച്ച ഇംഗ്ലണ്ടിനെയല്ല പിന്നീട് കണ്ടത്.ഒരോ ജയങ്ങളും അവർക്ക് കരുത്തേകി.കടലാസിലെ കരുത്തർ കളിക്കളത്തിലും കരുത്തരായിക്കഴിഞ്ഞു.ഏത് ബൗളിങ്ങ് നിരയെയും തല്ലിതകർക്കാനുള്ള ബാറ്റിങ്ങ് കരുത്ത് തന്നെയാണ് ഇംഗ്ലണ്ടിന്റെ പ്രധാന ആയുധം.ഒരുമത്സരം ഉപേക്ഷിച്ചത് ഒഴിച്ചാൽ ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനെയും തകർത്ത് 7 വിജയങ്ങളുടെ കരുത്തോടെ ഫൈനലിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനും ഒന്നാം റാങ്കിലുള്ള ഇന്ത്യക്കും ഇടയിൽ കടലാസിലെ കരുത്തിൽ വലിയ അന്തരമില്ല.പന്ത് നന്നായി തിരിയുന്ന, ബൗൺസ് കുറവുള്ള പ്രോവിഡൻസിലെ വിക്കറ്റിൽ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതിൽ ബാറ്റമാരുടെ പ്രാഗത്ഭ്യവും തന്നെയായിരിക്കും ആത്യന്തികമായി വിധികുറിക്കുക.ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തോടെ ഫോം കണ്ടെത്തിയ രോഹിത് ശർമ്മ സെമിപോരാട്ടത്തിൽ ഇന്ത്യക്ക് വലിയ ആശ്വാസമാണ്.സെമി പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ ഇരുടീമുകളുടെയും ബാറ്റിങ്ങിനെ മുന്നിൽനിന്നു നയിക്കുന്നത് അവരുടെ ക്യാപ്റ്റന്മാരാണ്.7 മത്സരങ്ങളിൽ നിന്ന് 47.75 ശരാശരിയിൽ 191 റൺസുമായി ഇംഗ്ലണ്ട് ബാറ്റർമാരിൽ ഒന്നാമനാണ് ജോസ് ബട്‌ലർ.ഇന്ത്യൻ നിരയിൽ 6 മത്സരങ്ങളിൽ നിന്ന് 38.20 ശരാശരിയിൽ 191 റൺസുമായി രോഹിത് ശർമയാണ് മുന്നിൽ.

ഓപ്പണർമാരായി എത്തുന്ന ഇരുവരുടെയും ബാറ്റിങ് ഫോം മത്സരത്തിന്റെ ഗതി നിർണയിക്കും.സെമിഫൈനൽ എത്തിയിട്ടും ഓപ്പണിങ് സഖ്യമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയെ അലട്ടുന്ന ഘടകം.ടൂർണ്ണമെന്റിൽ എല്ലാ അർത്ഥത്തിലും നിറം മങ്ങിയ വിരാട് കോഹ്ലി നിർണ്ണായക നിമിഷത്തിൽ ഫോമിലേക്ക് വരുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.ബാറ്റിങ്ങിലും സ്പിൻ ഡിപ്പാർട്മെന്റിലും ഒപ്പത്തിനൊപ്പമാണെങ്കിലും പേസ് നിരയിൽ ഇന്ത്യയ്ക്കു തന്നെയാണ് മുൻതൂക്കം. അതിനു പ്രധാന കാരണം ജസ്പ്രീത് ബുമ്ര തന്നെ. ജോഫ്ര ആർച്ചർ, ക്രിസ് ജോർദാൻ, റീസ് ടോപ്ലെ തുടങ്ങിയ പേസർമാർ ഇംഗ്ലിഷ് നിരയിലുണ്ടെങ്കിലും ബുമ്രയെപ്പോലെ പവർപ്ലേ, മിഡിൽ ഓവർ, ഡെത്ത് ഓവർ എന്നിങ്ങനെ ഏതു സാഹചര്യത്തിലും ഒരേ മികവോടെ പന്തെറിയാൻ സാധിക്കുന്ന പേസർ അവർക്കില്ല. മത്സരത്തിന്റെ ഗതി നിർണയിക്കുന്നതും ബുമ്രയുടെ 4 ഓവറുകളായിരിക്കും.

സ്പിന്നർമാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം.ഇതുവരെ നടന്ന 18 മത്സരങ്ങളിൽ ആദ്യം ബാറ്റു ചെയ്ത ടീം 6 മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ടാമത് ബാറ്റ് ചെയ്ത ടീം 8 മത്സരങ്ങളിൽ വിജയികളായി. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ 133 മാത്രമാണ്.
മധ്യനിരയിൽ ബ്രേക്ക് ത്രൂ വിക്കറ്റുകളുമായി മത്സരം ഇന്ത്യയുടെ വരുതിയിലാക്കുന്നത് കുൽദീപ് യാദവാണെങ്കിൽ ഇംഗ്ലണ്ട് നിരയിൽ ആ ചുമതല ആദിൽ റഷീദിനാണ്. സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കുന്ന ഗയാന പിച്ചിൽ ഈ രണ്ട് റിസ്റ്റ് സ്പിന്നർമാരുടെയും 4 ഓവറുകൾ നിർണായകമാകും.അക്സർ പട്ടേലും,രവീന്ദ്ര ജഡേജയും കൂടി ചേരുന്നത് ഇന്ത്യക്ക് കരുത്താകും.

അതുപോലെ വളരെ അപൂർവ്വമായ ഒരു കൗതുകത്തിനും ഇന്നത്ത മത്സരം വേദിയാകും.വിരാട് കോഹ്ലി കൈവശം വച്ചിരിക്കുന്ന അപൂർവ്വ നേട്ടം ആര് മറിടക്കുമെന്നും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യയ്ക്കായി അവസാനമായി വിക്കറ്റ് നേടിയ ബോളർ നിലവിൽ സാക്ഷാൽ വിരാട് കോലിയാണ്. 2016 ട്വന്റി20 ലോകകപ്പ് സെമിയിൽ വെസ്റ്റിൻഡീസിന്റെ ജോൺസൺ ചാൾസിനെയായിരുന്നു കോലി പുറത്താക്കിയത്.അന്നത്തെ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിനു തോറ്റു.പിന്നാലെ നടന്ന 2021 ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്തായി.2022 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനു തോറ്റു. ഇതോടെയാണ് ട്വന്റി20 ലോകകപ്പ് സെമിയിൽ വിക്കറ്റ് നേടുന്ന അവസാന ഇന്ത്യൻ ബോളറായി കോലി മാറിയത്.

ഇതിനൊക്കെ പുറമെ ശക്തമായ മഴ ഭീഷണിയും മത്സരത്തിനുണ്ട്.മത്സരം മഴ മൂലം ഉപേക്ഷിക്കുകയാണെങ്കിൽ സുപ്പർ 8 ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന നിലയിൽ ഫൈനലിലേക്ക് ഇന്ത്യ പ്രവേശനം നേടും.ഇരുടീമുകളും 10 ഓവർ പൂർത്തിയാക്കും മുൻപ് മഴയെത്തി മത്സരം ഉപേക്ഷിച്ചാലാകും ഈ ആനുകൂല്യം ഇന്ത്യക്ക് ലഭിക്കുക.മത്സരത്തിന് റിസർവ് ദിനമില്ല എന്നത് കൂടി ശ്രദ്ധേയമാണ്.