സിഡ്നി: ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ എത്തിയ ഇന്ത്യൻ ടീമിനോട് അവഗണനയെന്ന് റിപ്പോർട്ട്.താമസത്തിനും ഭക്ഷണത്തിനും ഇന്ത്യൻ ടീം ബുദ്ധിമുട്ടുകൾ നേരിട്ടതായാണ് റിപ്പോർട്ട്.മത്സരങ്ങൾ ആരംഭിക്കുന്നതിന്് മുൻപ് ടീം ഇന്ത്യക്ക് താമസം ഒരുക്കിയതിനെപ്പറ്റി വിവാദങ്ങൾ ഉണ്ടായിരുന്നു.ന്ത്യൻ ടീമിന് മെൽബണിൽ ഫോർ സ്റ്റാർ സൗകര്യമുള്ള ഹോട്ടലിൽ താമസം ഒരുക്കിയതും ഓസ്‌ട്രേലിയ, പാക്കിസ്ഥാൻ ടീമുകൾക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം ഒരുക്കിയതും ചർച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭക്ഷണത്തെക്കുറിച്ചും താമസസ്ഥലത്തെ ദുരത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ ഉണ്ടാകുന്നത്.

ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവിടെ ലഭിക്കുന്ന ഭക്ഷണത്തിൽ അതൃപ്തിയുള്ളതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനു ശേഷം ഉച്ചഭക്ഷണമായി തണുത്ത സാൻഡ്വിച്ചും ഫലാഫെലുമാണ് ലഭിച്ചത്. ഇന്ത്യൻ താരങ്ങൾ ഇവ കഴിക്കാതെ തിരികെ താമസിക്കുന്ന ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പരിശീലനത്തിനു ശേഷം ചൂടുള്ള ഭക്ഷണമാണ് ഇന്ത്യൻ താരങ്ങൾക്ക് പഥ്യം. എന്നാൽ ചൊവ്വാഴ്ച ലഭിച്ച ഭക്ഷണം ഇത്തരത്തിലുള്ളതായിരുന്നില്ല. സാൻഡ്വിച്ചും ഫലാഫെലും കൂടാതെ ഏതാനും പഴങ്ങളും മാത്രമാണ് മെനുവിൽ ഉണ്ടായിരുന്നത്. ഐ.സി.സി. മെനുവിൽ ഉൾപ്പെട്ട ഈ ഭക്ഷണം ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചതായി റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇത് ബഹിഷ്‌കരണം ഒന്നുമല്ലെന്നും ഇന്ത്യൻ താരങ്ങൾക്ക് ചൂടുള്ള ഉച്ചഭക്ഷണം ആവശ്യമായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഒരു ബി.സി.സിഐ. ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. ''ഇത് ഏതെങ്കിലും തരത്തിലുള്ള ബഹിഷ്‌കരണം ഒന്നുമല്ല. ചില താരങ്ങൾ പഴങ്ങളും ഫലാഫെലും എടുത്തു. എന്നാൽ എല്ലാവർക്കും നന്നായി ഉച്ചഭക്ഷണം കഴിക്കണം എന്നുണ്ടായിരുന്നു. അതിനാൽ അവർ ഹോട്ടലിൽ തിരിച്ചെത്തിയതിന് ശേഷം ഭക്ഷണം കഴിച്ചു''.

''ഉച്ചഭക്ഷണത്തിനു ശേഷം ഐ.സി.സി. ചൂടുള്ള ഭക്ഷണമൊന്നും നൽകുന്നില്ല എന്നതാണ് പ്രശ്‌നം. ഒരു ഉഭയകക്ഷി പരമ്പരയിൽ, ആതിഥേയ അസോസിയേഷനാണ് കാറ്ററിങ്ങിന്റെ ചുമതല വഹിക്കുന്നത്, പരിശീലനത്തിന് ശേഷം അവർ എപ്പോഴും ചൂടുള്ള ഇന്ത്യൻ ഭക്ഷണം നൽകുന്നു. എന്നാൽ ഐ.സി.സിയുടെ നിയമമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും ഒരേ മെനുവാണ്'', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ത്യൻ ടീം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ഐ.സി.സി. അറിയിച്ചു.ഇതിന് പുറമെ നാളെ മത്സരം നടക്കുന്ന സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ഏറെ അകലെ താമസ സൗകര്യ ഒരുക്കിയതിലെ അതൃപ്തിമൂലം ഇന്ന് നടത്തേണ്ടിയിരുന്ന പരിശീലനവും ഉപേക്ഷിച്ചു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് 42 കിലോ മീറ്റർ അകലെയാണ് ഇന്ത്യൻ ടീമിന് താമസ സൗകര്യം ഒരുക്കിയിരുന്നത്. ദൂരപ്രശ്‌നം കാരണമാണോ പരിശീലനം ഉപേക്ഷിച്ചതെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും സിഡ്‌നിയിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ ഇന്ത്യൻ ടീം അസംതൃപ്തരാണെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച ഇന്ത്യൻ ടീമിന് നിർബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാർത്തിക്, റിഷഭ് പന്ത്, കെ എൽ രാഹുൽ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്, ഷർദ്ദുൽ ഠാക്കൂർ, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്‌നിയിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ള ചിലർ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി.പേസർമാർക്കെല്ലാം ഇന്നലെ പൂർണ വിശ്രമം അനുവദിച്ചിരുന്നു.

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്ഷർ എട്ടേൽ എന്നിവർ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല. ടീം മാനേജ്മെന്റ് എല്ലാ ഫാസ്റ്റ് ബൗളർമാർക്കും വിശ്രമം നൽകിയിരുന്നു. 20 ലോകകപ്പിൽ നെതർലൻഡ്‌സാണ് നാളത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാക്കിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്‌സിനെ നേരിടുക. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.