ഓക്ലൻഡ്: ടി20 ക്രിക്കറ്റിൽ രണ്ടാം സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് മിന്നിത്തിളങ്ങിയ ദിനം തീപന്തുകളുമായി മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ് പേസർ ടിം സൗത്തി. ഇന്ത്യൻ ഇന്നിങ്‌സിലെ അവസാന ഓവറിൽ ഹാട്രിക്ക് നേടിയ സൗത്തി ടി20 ക്രിക്കറ്റിൽ ശ്രീലങ്കയുടെ ലസിത് മലിംഗക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പേസറായി.

19 ഓവർ പൂർത്തിയാവുമ്പോൾ ഇന്ത്യൻ സ്‌കോർ 186ൽ എത്തിയിരുന്നു. സെഞ്ചുറിയുമായി സൂര്യകുമാർ യാദവും ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസിൽ. അവസാന ഓവറിൽ 14 റൺസ് കൂടി ചേർത്ത് ഇരുവരും ഇന്ത്യയെ 200 കടത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിൽ രണ്ട് റൺസ് വീതം ഓടിയെടുക്കാനെ ഹാർദ്ദിക്കിന് കഴിഞ്ഞുള്ളു.

മൂന്നാം പന്തിൽ ഹാർദ്ദിക്ക് ജിമ്മി നീഷാമിന് ക്യാച്ച് നൽകി മടങ്ങി. നാലാം പന്തിൽ ദീപക് ഹൂഡ ലോക്കി ഫോർഗൂസന് ക്യാച്ച് നൽകി മടങ്ങി. അഞ്ചാം പന്തിൽ വാഷിങ്ടൺ സുന്ദർ വീണ്ടും നീഷാമിന് ക്യാച്ച് നൽകിയതോടെ സൗത്തി ഹാട്രിക്ക് പൂർത്തിയാക്കി.അവസാന പന്തിൽ ഭുവനേശ്വർ കുമാർ സിംഗിളെടുത്തതോടെ ഇന്ത്യക്ക് അഞ്ച് റൺസ് മാത്രമാണ് നേടാനായത്.

പാണ്ഡ്യ പുറത്തായശേഷം വന്ന ഹൂഡയും സുന്ദറും സിംഗിളെടുക്കാചെ സിക്‌സടിക്കാൻ ശ്രമിച്ച് പുറത്തായതോടെ 51 പന്തിൽ 111 റൺസുമായി പുറത്താകാതെ മറുവശത്ത് നിന്ന സൂര്യകുമാറിന് സ്‌ട്രൈക്ക് പോലും ലഭിച്ചില്ല.

2010-11ൽ പാക്കിസ്ഥാനെതിരെ ആണ് സൗത്തി ട20 ക്രിക്കറ്രിലെ ആദ്യ ഹാട്രിക് നേടിയത്. ടി20 ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറുമായിരുന്നു സൗത്തി. പിന്നീട് 12 വർഷങ്ങൾക്ക് ശേഷമാണ് സൗത്തിയുടെ രണ്ടാം ഹാട്രിക് പിറന്നത്. 2016ൽ ബംഗ്ലാദേശിനെതിരെയും 2019ൽ ന്യൂസിലൻഡിനെതിരെയുമാണ് ലസിത് മലിംഗ രണ്ട് തവണ ഹാട്രിക് നേടിയത്. ടി20 ക്രിക്കറ്റിൽ 105 മത്സരങ്ങളിൽ 132 വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള സൗത്തി ടി20 യിൽ ഏറ്റവും കൂടതൽ വിക്കറ്റെടുത്ത ബൗളറുമാണ്.