മുംബൈ: കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ ദുബായി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനോട് ഏറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയാണ് മെൽബണിൽ കോലി കുറിച്ച തകർപ്പൻ ഇന്നിങ്‌സ്. ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു പാക്കിസ്ഥാൻ അന്ന് ജയം നേടിയത്.

ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാക് പേസ് പട അക്ഷരാർഥത്തിൽ ഇന്ത്യയെ ചുരുട്ടിക്കെട്ടിയപ്പോൾ പേരുകേട്ട ബാറ്റിങ് നിര 151 റൺസ് മാത്രമാണ് നേടിയത്. അന്നും കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ പാക് ഓപ്പണർമാർ ഇന്ത്യയെ നിഷ്പ്രഭരാക്കി.

79 റൺസുമായി റിസ്വാനും 68 റൺസുമായി ബാബർ അസമും പുറത്താകാതെ നിന്നു. 10 വിക്കറ്റിനായിരുന്നു പാക് വിജയം. പിന്നാലെ ഏഷ്യാ കപ്പിലും പാക്കിസ്ഥാൻ ഇന്ത്യയെ തകർത്തു. രണ്ട് പ്രധാന ടൂർണമെന്റുകളിലും ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത് ാക്കിസ്ഥാനെതിരെയുള്ള തോൽവികളായിരുന്നു. രോഹിത്, രാഹുൽ, കോലി എന്നീ മുൻനിരക്കാരുടെ വിക്കറ്റുകൾ വീഴ്‌ത്തിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ തോൽപ്പിക്കാൻ മുന്നിൽ നിന്നത്.

അതേ ഷഹിൻ അഫ്രീദിയെ അടക്കം തല്ലിത്തകർത്താണ് ഇന്ന് മെൽബണിൽ കോലി ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മുൻ തോൽവികളുടെ മുറിവുണക്കാൻ ഈ ലോകപ്പിൽ ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്നു. എന്നാൽ, പാക് ബൗളർമാരുടെ മൂർച്ചയേറിയ ഇൻ സ്വിങ്ങറുകൾക്കും യോർക്കറുകൾക്കും ബൗൺസറുകൾക്കും മുന്നിൽ ഇന്ത്യ പതറിയപ്പോൾ, കോലി ഒറ്റക്ക് ഇന്ത്യയെ തോളിലേറ്റുകയായിരുന്നു.

അവസാന ഓവറുകളിലെ സിക്‌സർ പൂരമടക്കം 53 പന്തുകളിൽ നിന്ന് 82 റൺസുമായി കോലി കളം നിറഞ്ഞപ്പോൾ ലോകകപ്പിലെ കേമന്മാരെന്ന ഖ്യാതി ഇന്ത്യ തിരിച്ചുപിടിച്ചു. അന്ന് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയ ഷഹീൻ അഫ്രീദിയെയും ഇത്തവണ ഇന്ത്യ പറപ്പിച്ചു. നാലോവറിൽ 34 റൺസ് വഴങ്ങിയ അഫ്രീദിക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ച വിരാട് കോലിയെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അടക്കം മുൻ താരങ്ങൾ കിങ് കോലിയെ അഭിനന്ദിച്ച് രംഗത്തെത്തി.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്‌സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. നിങ്ങളുടെ കളി കാണാൻ തന്നെ എന്തൊരഴകായിരുന്നു. പ്രത്യേകിച്ച് പത്തൊമ്പതാം ഓവറിൽ ബാക് ഫൂട്ടിൽ നിന്ന് ഹാരിസ് റൗഫിനെതിരെ ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ ആ സിക്‌സർ, അസാമാന്യമായിരുന്നു അത്. മികച്ച പ്രകടനം തുടരൂ എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.

താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിങ്‌സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. തലമുറകൾക്ക് ഓർത്തിരിക്കാവുന്ന ഇന്നിങ്‌സ് എന്നായിരുന്നു മുൻ ഇന്ത്യൻ ഓപ്പണറായ വസീം ജാഫർ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.

എവിടെയാമോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിന്റെ പ്രതികരണം. കിങ് കോലി തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു യുവരാജ് സിംഗിന്റെ ട്വീറ്റ്.

മൊഹാലിയിൽ ഓസ്‌ട്രേലിയക്കെതിരെ കോലി കളിച്ച ഇന്നിങ്‌സായിരുന്നു ഇതുവരെ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ട്വന്റി 20 ഇന്നിങ്‌സ്, പക്ഷെ ഇന്ന് പാക്കിസ്ഥാനെതിരെ കളിച്ചത് അതിനു മുകളിലാണ് സ്ഥാനം. കാരണം 31-4 എന്ന സ്‌കോറിൽ നിന്നാണ് കോലി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ക്ലാസ് സ്ഥിരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമെന്നായിരുന്നു വിവി എസ് ലക്ഷ്മണിന്റെ പ്രതികരണം.

ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങളും രംഗത്തെത്തി. 'കിങ് കോലി' എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി രംഗത്തെത്തുന്നത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയർ എൻടിആർ, അഭിഷേക് ബച്ചൻ, മാളവിക മോഹൻ, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്.

'എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', എന്നാണ് ദുൽഖർ കുറിച്ചത്. തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നാണ് നിവിൻ കുറിച്ചിരിക്കുന്നത്.

'ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്.