ഇസ്ലാമാബാദ്: പരിക്കിൽ നിന്നും മോചിതനായി പാക് ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന പേസ് സെൻസേഷൻ ഷഹീൻ അഫ്രീദിയുടെ മിന്നൽ പ്രകടനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. . പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ക്വാലാൻഡേ്സിന്റെ ക്യാപ്റ്റനായ ഷഹീൻ ഇന്നലെ പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് ആരാധകരെ വിസ്മയിപ്പിച്ചത്. മത്സരം ലാഹോർ ജയിക്കുകയും ചെയ്തു.

പാക് ബൗളിങ്ങിൽ ഇരട്ട എഞ്ചിനായി പ്രവർത്തിക്കുന്ന താരം പരിക്കു മാറി തിരിച്ചെത്തിയ കളിയിലെ പ്രകടനമാണ് ശ്രദ്ധേയമായത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ലാഹോർ നിശ്ചത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പെഷവാറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനാണ് സാധിച്ചത്.

പെഷവാർ ബാറ്റ് ചെയ്യുന്നതിനിടെ ഷഹീൻ എറിഞ്ഞ ആദ്യ ഓവറാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷഹീന്റെ ആദ്യ പന്ത് നേരിട്ട മുഹമ്മദ് ഹാരിസിന്റെ ബാറ്റ് തകർന്നു. മണിക്കൂറിൽ 137.9 കിലോ മീറ്റർ വേഗത്തിൽ വന്ന പന്തിൽ ഹാരിസ് കവർ ഡ്രൈവിന് ശ്രമിക്കുമ്പോഴാണ് ബാറ്റ് തകർന്നത്. ആദ്യ പന്തിൽ റൺസൊന്നുമെടുക്കാൻ ഹാരിസിന് സാധിച്ചില്ല. പുതിയ ബാറ്റുമായി വീണ്ടും ക്രീസിലെത്തിയപ്പോഴും ഹാരിസിന് പിഴച്ചു. അടുത്ത പന്തിൽ ബൗൾഡ്.

കളിയിലുടനീളം മാരകമായി ബൗൾ ചെയ്ത ഷഹീന്റെ മൂന്നാം ഓവറിൽ ബാബർ അഅ്‌സമും മടങ്ങി. ഏഴു റൺസിൽ നിൽക്കെയായിരുന്നു പാക് ബാറ്റിങ്ങിന്റെ നട്ടെല്ലായ ബാബറുടെ മടക്കം. ബാബറും ഷഹീനും തമ്മിലെ പോര് എന്ന നിലക്ക് ശ്രദ്ധിക്കപ്പെട്ട മത്സരത്തിലായിരുന്നു ഷഹീൻ അഫ്രീദിയുടെ മാസ്മരിക പ്രകടനം.

ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് ദീർഘകാലം ചികിത്സയിലായിരുന്നു ഷഹീൻ. ഇതിനിടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വീണ്ടും പരിക്ക് അലട്ടിയതോടെ വിശ്രമമെടുക്കുകയായിരുന്നു. ഇതിനിടെ താരത്തിന്റെ വിവാഹവും കവിഞ്ഞു. പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു.

ഷഹീന്റെ അഞ്ച് വിക്കറ്റിന് പുറമെ ഫഖർ സമാൻ (96), അബ്ദുള്ള ഷെഫീഖ് (75) എന്നിവരുടെ ഇന്നിങ്സാണ് ലാഹോറിനെ വിജയത്തിലേക്ക് നയിച്ചത്. സാം ബില്ലിങ്സ് (23 പന്തിൽ 47) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിൽ പെഷവാർ നിരയിൽ സയിം അയൂബ് (51), ടോം കൊഹ്ലർ- കാഡ്മോർ (55) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഹാരിസിന് പുറമെ ബാബർ അസം (7), ജെയിംസ് നീഷം (12), വഹാബ് റിയാസ് (0), സാദ് മസൂദ് (16) എന്നിവരെ ഷഹീൻ പുറത്താക്കി.