ആലൂർ: വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനെതിരെ ഒൻപത് വിക്കറ്റിന്റെ തകർപ്പൻ ജയം കുറിച്ച് കേരളം. 75 പന്തിൽ പുറത്താവാതെ 107 റൺസ് എടുത്ത രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് കേരളം മിന്നുന്ന ജയം സ്വന്തമാക്കിയത്. 63 പന്തിൽ 83 റൺസ് എടുത്ത പി രാഹുൽ രോഹന് മികച്ച പിന്തുണ നൽകി.

ടോസ് നേടി ബാറ്റിംഗിനെത്തിയ ബിഹാർ 49.3 ഓവറിൽ 201 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കേരളം 24.4 ഓവറിൽ ലക്ഷ്യം മറികടന്നു. കേരളത്തിന്റെ ആറാം മത്സരമായിരുന്നിത്. നാല് മത്സരങ്ങളിൽ ടീം ജയിച്ചു. ഒരു മത്സരം മഴ മുടക്കി. എന്നാൽ ആന്ധ്രാ പ്രദേശിനോട് കേരളം തോൽവി വഴങ്ങി.

മികച്ച തുടക്കമാണ് ഓപ്പണർമാർ കേരളത്തിന് നൽകിയത്. ഒന്നാം വിക്കറ്റിൽ രാഹുൽ- രോഹൻ സഖ്യം 183 റൺസ് കൂട്ടിചേർത്തു. രാഹുലായിരുന്നു കൂടുതൽ അക്രമകാരി. 63 പന്തുകൾ മാത്രം നേരിട്ട താരം മൂന്ന് സിക്സും 9 ഫോറും നേടി. സച്ചിൻ കുമാർ സിംഗിന്റെ പന്തിൽ പ്രതാപിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങുന്നത്. രാഹുൽ മടങ്ങിയെങ്കിലും രോഹൻ ഒരുവശത്ത് പിടിച്ചുനിന്ന് മത്സരം ജയിപ്പിച്ചു. 75 പന്തിൽ നാല് സിക്സും 12 ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. വിനൂപ് (5) പുറത്താവാത നിന്നു.

നേരത്തെ, ആലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബിഹാർ 49.3 ഓവറിൽ 201 എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സിജോമോൻ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അഖിൽ സ്‌കറിയ എന്നിവരാണ് ബിഹാറിനെ തകർത്തത്. 68 റൺസ് നേടിയ ഷാക്കിബുൾ ഗനിയാണ് ബിഹാറിന്റെ ടോപ് സ്‌കോറർ. ബിഹാറിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒന്നാം വിക്കറ്റിൽ 70 റൺസ് കൂട്ടിചേർക്കാൻ ഗനി- ഗൗരവ് (30) സഖ്യത്തിനായി. എന്നാൽ ഗൗരവിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അഖിൽ കേരളത്തിന് ബ്രേക്ക് ത്രൂ നൽകി.

മൂന്നാമനായി ക്രീസിലെത്തിയ ശിശിർ സാകേത് (34) മികച്ച പ്രകടനം പുറത്തെടുത്തു. ഗനിക്കൊപ്പം 57 റൺസാണ് ശിശിർ ചേർത്തത്. എന്നാൽ ഈ കൂട്ടുകെട്ട് സിജോമോൻ ജോസഫ് പൊളിച്ചു. റൺസ് ഉയർത്താനുള്ള ശ്രമത്തിലാണ് ഗനിയും മടങ്ങി. നാല് സിക്സും മൂന്ന് ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. പിന്നീടെത്തിയ രാജേഷ് സിങ് (0), സച്ചിൻ കുമാർ സിങ് (80), വികാഷ് രഞ്ജൻ (7), പ്രതാപ് സിങ് (18), ഹർഷ് വിക്രം സിങ് (3), ഹിമാൻഷു സിങ് (4), മലയ് രാജ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. അഷുതോഷ് അമൻ (17) പുറത്താവാതെ നിന്നു. വിനൂപ് ഒരു വിക്കറ്റ് വീഴ്‌ത്തി.