ഗുവാഹത്തി: ഇന്ത്യക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ റൺമലയ്ക്ക് മുന്നിൽ പതറാതെ പൊരുതിയ ഡേവിഡ് മില്ലറും ക്വിന്റൺ ഡി കോക്കും ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഒരുഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റൺസ് മാത്രമെടുത്ത് ബാറ്റിങ് തകർച്ച നേരിട്ട ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഉജ്വല തിരിച്ചുവരവ്.

ഗുവാഹത്തിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 237 റൺസാൺ നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റിൽ 221 റൺസെടുക്കാനാണ് സാധിച്ചത്. 16 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോൽവി.

ദക്ഷിണാഫ്രിക്കയെ ജയത്തിന് അരികെ വരെ എത്തിച്ചത് ഡേവിഡ് മില്ലർ (106), ക്വിന്റൺ ഡി കോക്ക് (69) എന്നിവരുടെ ഇന്നിങ്സായിരുന്നു.ഇരുവരും നാലാം വിക്കറ്റിൽ 154 റൺസാണ് കൂട്ടിചേർത്തത്. ട്വന്റി 20യിൽ ഇന്ത്യക്കെതിരെ റെക്കോർഡാണിത്. ഇന്ത്യക്കെതിരെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ പടുത്തുയർത്തിയത്. 2021 ട്വന്റി 20യിൽ ലോകകപ്പിൽ പാക്കിസ്ഥാൻ ഓപ്പണർമാരായ ബാബർ അസം- മുഹമ്മദ് റിസ്വാൻ സഖ്യം പുറത്താവാതെ നേടിയ 152 റൺസാണ് പഴക്കഥയായത്. 

അഭിനന്ദനമർഹിക്കുന്ന ഇന്നിങ്സായിരുന്നു മില്ലറുടേത്. ഏഴ് സിക്സുകളുടേയും എട്ട് ബൗണ്ടറികളുടേയും അകമ്പടിയും മില്ലറുടെ വെടിക്കെട്ട് ഇന്നിങ്സിനുണ്ടായിരുന്നു. തോൽവിയിൽ താരം നിരാശനായിരുന്നുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും മില്ലറെ അഭിനന്ദിക്കാൻ മറന്നില്ല. ഇരുവരും മില്ലറെ ആശ്ലേഷിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

2012ൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ- ഷെയ്ൻ വാട്സൺ സഖ്യം 133 റൺസ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ തന്നെ റാസി വാൻ ഡർ ഡസ്സൻ- മില്ലർ സഖ്യം പുറത്താവാതെ നേടിയ 131 റൺസ് നാലാമതായി. ഈ വർഷം ഡൽഹിയിൽ നടന്ന മത്സരത്തിലായിരുന്നു കൂട്ടുകെട്ട്. ഇത്രയും വലിയ കൂട്ടുകെട്ട് പടുത്തുയർത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. കൃത്യമായ സമയത്ത് വേഗം കൂട്ടാൻ ഡി കോക്കിന് സാധിക്കാതെ പോയി.