കേപ്ടൗൺ: വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനൽ ലൈനപ്പായി. ലോകക്രിക്കറ്റിലെ അഞ്ചു പ്രമുഖ ടീമുകളിൽ നാലും സൈമിഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ സെമിയിൽ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും.

വ്യാഴാഴ്ചയാണ് ആദ്യ സെമിഫൈനൽ. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ആദ്യ സെമിയിൽ ഒരുങ്ങുന്നത്. നിർണായക മത്സരത്തിൽ അയർലൻഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്.

രണ്ടാം സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. വെള്ളിയാഴ്ചയാണ് രണ്ടാം സെമി. ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ത്രില്ലിങ്ങ് പോരാട്ടത്തിൽ ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലിൽ ഇടംപിടിച്ചത്.