മെൽബൺ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾ അവസാന ഘട്ട മത്സരങ്ങൾ ഞായറാഴ്ച നടക്കാനിരിക്കെ സെമി ബർത്തിനായി പ്രതീക്ഷ കൈവിടാതെ കണക്കുകൾ കൂട്ടിയും കിഴിച്ചും നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ടീം അധികൃതരും ആരാധകരും. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലൻഡ് സെമി ബർത്ത് ഉറപ്പിച്ചു എന്നത് ഒഴിച്ചാൽ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും സാധ്യത നിലനിൽക്കുന്നു. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഉൾപ്പെടെ അഞ്ച് ടീമുകൾക്കും ഇപ്പോഴും സെമി പ്രതീക്ഷയുണ്ട് എന്നതാണ് യാഥാർത്ഥ്യം.

12 ടീമുകളിൽ ഇതുവരെ സെമി ഉറപ്പിച്ചത് ഗ്രൂപ്പ് ഒന്നിൽ ന്യൂസീലൻഡ് മാത്രമാണ്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും അയർലൻഡും പുറത്താകുകയും ചെയ്തു. ഈ ഗ്രൂപ്പിലെ രണ്ടാം സെമിഫൈനലിസ്റ്റ് ആരെന്ന് ഇന്നത്തെ ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിലൂടെ വ്യക്തമാകും.

എന്നാൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ ആറ് ടീമുകളിൽ അഞ്ചിനും സാധ്യതയുണ്ട്. ഇന്ത്യ നാല് മത്സരങ്ങളിൽ മൂന്നിലും ജയം നേടി. ആറ് പോയിന്റുമായി മുന്നിലാണ്. അവസാന മത്സരം സിംബാബ്വെക്കെതിരെ ജയം നേടിയാൽ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലെത്താം. മഴ മൂലം മത്സരം ഉപേക്ഷിച്ചാലും സെമി ഉറപ്പാണ്. അങ്ങനെ വന്നാലും ദക്ഷിണാഫ്രിക്ക ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ജേതാക്കളായി മുന്നേറുകയും ചെയ്യാം. അതേ സമയം ഇന്ത്യ പരാജയപ്പെട്ടാൽ ഒന്നുകിൽ ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനോട് തോൽക്കണം. അല്ലെങ്കിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെ ചെറിയ മാർജിനിൽ തോൽപിക്കണം. പക്ഷേ ഞായറാഴ്ച മറ്റ് രണ്ട് ടീമുകളുടേയും മത്സരത്തിന് ശേഷമാണ് ഇന്ത്യയുടെ മത്സരം നടക്കുന്നത് അതിനാൽ ഇരുമത്സരങ്ങളുടേയും ഫലം അറിഞ്ഞ് ഇന്ത്യക്ക് പോരാട്ടത്തിന് ഇറങ്ങാം. നിലവിൽ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് +0.730 ആണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നെതർലെൻഡ്‌സ് എന്നീ ടീമുകൾക്കെതിരെ ഇന്ത്യ ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്.


ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നെതർലൻഡ്‌സിനെ കീഴടക്കിയാൽ ദക്ഷിണാഫ്രിക്കികയ്ക്ക് സെമി ഉറപ്പിക്കാം. ഇന്ത്യ തോറ്റാൽ ഗ്രൂപ്പിൽ ഒന്നാംസ്ഥാനവും ലഭിക്കും. മത്സരം ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാൽ നെറ്റ് റൺറേറ്റ് സെമി സാധ്യത നിശ്ചയിക്കും. അതേ സമയം പരാജയപ്പെട്ടാൽ സെമിയിലെത്താൻ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നാമത് പാക്കിസ്ഥാൻ ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിക്കണം, ഒപ്പം നെറ്റ് റൺറേറ്റിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകളെ മറികടക്കണം. നിലവിൽ പ്ലസ് വൺ.441 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റൺറേറ്റ്. ഇന്ത്യയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന് എതിരെ പരാജയപ്പെട്ടിരുന്നു. സിംബാബ്വെക്ക് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ബംഗ്ലാദേശിന് എതിരെയാണ് പാക്കിസ്ഥാന്റെ മത്സരം. അഡ്‌ലെയ്ഡിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ജയം അനിവാര്യമാണ്. സെമി ബർത്ത് ഉറപ്പിക്കാൻ ഇന്ത്യ സിംബാബ്വെയോടു തോൽക്കണം. കൂടാതെ നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കണം. ഇതു രണ്ടും സംഭവിച്ചാൽ മാത്രമെ പാക്കിസ്ഥാന് സാധ്യതയുള്ളു. നിലവിൽ പ്ലസ് വൺ.117 ആണ് പാക്കിസ്ഥാന്റെ നെറ്റ് റൺറേറ്റ്. ദക്ഷിണാഫ്രിക്കയെയും നെതർലൻഡ്‌സിനെയുമാണ് പാക്കിസ്ഥാൻ കീഴടക്കിയത്. ഇന്ത്യയോടും സിംബാബ്വെയോടും പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.


നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിന് സെമിയിലെത്താൻ പാക്കിസ്ഥാനെതിരെ ജയം അനിവാര്യമാണ് ഒപ്പം നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ തോൽപിക്കുകയും ചെയ്യണം. നിലവിൽ -1.276 ആണ് ബംഗ്ലാദേശിന്റെ നെറ്റ് റൺറേറ്റ്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും രണ്ട് തോൽവിയുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്.

പാക്കിസ്ഥാനെ അട്ടിമറിച്ച് സൂപ്പർ 12ൽ വിസ്മയിപ്പിച്ച സിംബാബ്വെയുടെ അവസാന മത്സരം ഇന്ത്യക്ക് എതിരെയാണ്. സിംബാബ്വെയ്ക്ക് സെമിയിൽ എത്താൻ നേരിയ സാധ്യമ മാത്രമാണ് ഉള്ളത്. ഒന്നാമത് ഇന്ത്യയെ 110 റൺസ് വ്യത്യാസത്തിലെങ്കിലും തോൽപിക്കണം, രണ്ട് നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ തോൽപിക്കണം. കൂടാതെ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ തോൽപിക്കണം. ഇത് മൂന്നും ഒരുമിച്ച് സംഭവിച്ചാൽ സിംബാബ്വെക്ക് സെമിയിലേക്ക് മുന്നേറാം. നെറ്റ് റൺറേറ്റ്: -0.313 ആണ്. നിലവിൽ ഒരു ജയവും മഴ മൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റും ഉൾപ്പെടെ മൂന്ന് പോയിന്റാണ് സിംബാബ്വെക്ക് ഉള്ളത്.