- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാർണർ 94 റൺസ് എടുത്തിട്ടും ഓസ്ട്രേലിയയെ 141 റൺസിന് ചുരുട്ടിക്കെട്ടി; കങ്കാരുക്കളെ കറക്കിവീഴ്ത്തിയത് അഞ്ച് വിക്കറ്റ് നേടിയ റ്യാൻ ബേൾ; നായകന്റെ ഇന്നിങ്സുമായി റെഗിസ് ചകാബ്വയും; ഓസ്ട്രേലിയൻ മണ്ണിൽ ഏകദിനത്തിൽ ചരിത്ര വിജയം കുറിച്ച് സിംബാബ്വെ; പ്രകീർത്തിച്ച് ക്രിക്കറ്റ് ലോകം

ടൗൺവില്ലെ: ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ കീഴടക്കി ചരിത്രജയം സ്വന്തമാക്കി സിംബാബ്വെ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസീസിനെ മൂന്ന് വിക്കറ്റിനാണ് സിംബാബ്വെ പരാജയപ്പെടുത്തിയത്.
കരുത്തരായ ഓസീസ് ബാറ്റിങ് നിരയെ പാർട്ട് ടൈം സ്പിന്നർ റയാൻ ബേളിന്റെ മികവിൽ 31 ഓവറിൽ വെറും 141 റൺസിന് ചുരുട്ടിക്കെട്ടിയ സിംബാബ്വെ 39 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ആ ലക്ഷ്യം മറികടന്നു.
ഓസ്ട്രേലിയൻ മണ്ണിൽ സിംബാബ്വെയുടെ ആദ്യ ജയമാണിത്. അതും സൂപ്പർ താരങ്ങൾ ഉൾപ്പെട്ട ഓസ്ട്രേലിയക്കെതിരെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 31 ഓവറിൽ 141ന് പുറത്തായിരുന്നു. 94 റൺസ്് നേടിയ ഡേവിഡ് വാർണറാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 19 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാൻ.
അഞ്ച് വിക്കറ്റ് നേടിയ റ്യാൻ ബേളാണ് ഓസീസിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ സിംബാബ്വെയുടെ മധ്യനിര തകർന്നെങ്കിലും ക്യാപ്റ്റൻ റെഗിസ് ചകാബ്വ പുറത്താവാതെ നേടിയ 37 റൺസിന്റെ സഹായത്തിൽ സിംബാബ്വെ വിജത്തിലെത്തി. സിംബാബ്വെ ടീമിന്റെ വിജയാഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി. വിജയറൺ കുറിച്ച ബ്രാഡ് ഇവാൻസ് ബാറ്റ് വായുവിലുയർത്തി സന്തോഷം പങ്കിട്ടു. പിന്നാലെ ചകാബ്വയെ ആലിംഗനം ചെയ്തു.
The moment Zimbabwe made history! #AUSvZIM pic.twitter.com/NfGA9zxT4W
- cricket.com.au (@cricketcomau) September 3, 2022
മൂന്ന് വിക്കറ്റിനായിരുന്നു സിംബാബ്വെയുടെ ജയം. വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ സിംബാബ്വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ തകുസ്വനാഷെ കെറ്റാനോ (19) തദിവനാഷെ മറുമാനി (35) സഖ്യം 38 റൺസ് കൂട്ടിചേർത്തു. എന്നാൽ കെറ്റാനോ മടങ്ങിയതിന് പിന്നാലെ സിംബാബ്വെ മധ്യനിര തകർന്നു. വെസ്ലി മധവേരെ (2), സീൻ വില്യംസ് (0), സിക്കന്ദർ റാസ (8) എന്നിവർക്ക് തിളങ്ങാനായില്ല.
ഇതിനിടെ മറുമാനിയും മടങ്ങി. സിംബാബ്വെ അഞ്ചിന് 77 എന്ന നിലയിലായി. എന്നാൽ ചകാബ്വ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ടോണി മുന്യോഗ (17), ബേൾ (11) എന്നിവരുടെ വിക്കറ്റും സിംബാബ്വെയ്ക്ക് നഷ്ടമായി. ബ്രാഡ് ഇവാൻസ് (1) പുറത്താവാതെ നിന്നു. ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ വാർണറിന് പുറമെ ഗ്ലെൻ മാക്സ്വെല്ലിന് (19) മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. വെറും മൂന്ന് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ റയാൻ ബേളാണ് ഓസീസിനെ തകർത്തത്. 96 പന്തിൽ നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 94 റൺസെടുത്ത ഡേവിഡ് വാർണറുടെ ഇന്നിങ്സാണ് ഓസീസിനെ നാണംകെടാതെ കാത്തത്.
ആരോൺ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്സ് ക്യാരി (4), മാർകസ് സ്റ്റോയിനിസ് (3), കാമറോൺ ഗ്രീൻ (3), അഷ്ടൺ അഗർ (0) എന്നിവരാണ് പുറത്തായ പ്രമുഖ താരങ്ങൾ. മിച്ചൽ സ്റ്റാർക്ക് (2), ഹേസൽവുഡ് (0) എന്നിവർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. സാംപ (1) പുറത്താവാതെ നിന്നു. വാലറ്റത്തെ നാല് വിക്കറ്റും നേടിയത് ബേളാണ്. വെറും മൂന്ന് ഓവർ മാത്രമാണ് ബേൾ എറിഞ്ഞത്. വിട്ടുകൊടുത്തതാവട്ടെ 10 റൺസും. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഓസീസ് മൂന്ന് മത്സര പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിൽ അട്ടിമറി ജയം നേടിയ സിംബാബ്വെ ടീമിനെ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം അഭിനന്ദനങ്ങൾ ചൊരിയുകയാണ്. അടുത്തകാലത്ത് പാക്കിസ്ഥാനെ തോൽപ്പിക്കാൻ സിംബാബ്വെയ്ക്കായിരുന്നു. ഏകദിന പരമ്പരയിൽ ഇന്ത്യയെ വിറപ്പിക്കുകയും ചെയ്തു.
ഇപ്പോൾ സൂപ്പർ താരങ്ങൾ ഉൾപ്പെട്ട ഓസീസിനെ അവരുടെ നാട്ടിലും തോൽപ്പിക്കാനായി. ശക്തരായ ടീമുകൾക്കെതിരെ കൂടുതൽ മത്സരങ്ങൾ അനുവദിച്ചാൽ സിംബാബ്വെയ്ക്ക് ഒരു അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. ഇതോടൊപ്പം ഓസ്ട്രേലിയൻ ടീമിനെ പരിഹസിക്കാനും ക്രിക്കറ്റ് ആരാധകർ മറന്നില്ല.


